വയനാട്ടില്‍ കെണിയില്‍ കുടുങ്ങിയ പുലി ജനവാസ കേന്ദ്രത്തിലേക്ക് ചാടിപ്പോയി; ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

വയനാട്: സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപത്ത് കെണിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ പുലി ജനവാസ കേന്ദ്രത്തിലേക്ക് ചാടിപ്പോയി. കെണിയില്‍ കുരുങ്ങിയ പുലിയെ മയക്കുവെടി വച്ച് വീഴ്ത്താനായി വനം വകുപ്പ് അധികൃതരും മൃഗ ഡോക്ടറുമെല്ലാം എത്തി കുറച്ച് സമയത്തിന് ശേഷമാണ് പുലി ചാടിപ്പോയത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുലിയെ കുടുക്കാന്‍ കൂടും കൊണ്ടുപോകാനുള്ള വാഹനങ്ങളും മറ്റ് സൗകര്യങ്ങളും എല്ലാം ഒരുങ്ങിയിരുന്നു. അതിനിടയിലാണ് പുലി ചാടിപ്പോയത്. മയക്കുവെടി വയ്ക്കാനുള്ള ക്രമീകരണങ്ങളിലായിരുന്നു അധികൃതര്‍. അടുത്തേക്ക് ഡോക്ടര്‍മാര്‍ പോയപ്പോള്‍ തന്നെ പുലി ജനവാസകേന്ദ്രത്തിലേക്ക് ഓടിമറയുകയായിരുന്നു. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പുലി ജനവാസകേന്ദ്രത്തില്‍ തന്നെയാണെന്നാണ് വിവരം.

പുലിയെ കാണുമ്പോള്‍ തന്നെ മയക്കുവെടിവച്ച് കാട്ടിലെത്തിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. 4-5 മണിക്കൂറുകള്‍ പുലി കെണിയില്‍ കുടുങ്ങിക്കിടന്നിരുന്നു. എന്നാല്‍ നിലമ്പൂര്‍ ഭാഗത്തായിരുന്ന മൃഗ ഡോക്ടര്‍ എത്താന്‍ വൈകുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് പുലിയെ കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കെണിയില്‍ കുടുങ്ങിയ നിലയിലായിരുന്ന പുലിയെ കണ്ടെത്തിയത്. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലായിരുന്നു വനം വകുപ്പ്. പുലിയുടെ ശരീരത്തിലെ മുന്‍കാലുകളില്‍ ഒന്നായിരുന്നു കെണിയില്‍ കുടുങ്ങിയിരുന്നത്. ജനപ്രതിനിധികളും വന്യജീവി സങ്കേതം മേധാവിയടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News