കോട്ടയം മെഡിക്കല്‍ കോളേജില്‍ വീണ്ടും കൊവിഡ്,ഏഴാം വാര്‍ഡും അടച്ചുപൂട്ടി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഏഴാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നേത്രരോഗ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന രോഗിയെ ശസ്ത്രക്രിയ നടത്തുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെ ഏഴാം വാര്‍ഡ് പൂട്ടി. നേത്രവിഭാഗം,ന്യൂറോളജി,ഓങ്കോളജി എന്നിവയാണ് ഏഴാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്.

രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്നവരെ മറ്റുവാര്‍ഡുകളിലേക്ക് മാറ്റി.കൊവിഡ് രോഗിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ തുടങ്ങിയവര്‍ നിരീക്ഷണത്തില്‍ പോവേണ്ടി വരും.

കഴിഞ്ഞ ദിവസം പതിനൊന്നാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശികളായ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അസ്ഥിരോഗ വിഭാഗത്തില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരുന്ന രണ്ടു പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതേ തുടര്‍ന്ന് ആശുപത്രിയിലെ വാര്‍ഡ് 11 അടച്ചു പൂട്ടിയിരുന്നു.

അസ്ഥിരോഗ വിഭാഗത്തില്‍ ആലപ്പുഴ സ്വദേശികളായ രണ്ടു പേരെ ഇവിടെ അഡ്മിറ്റ് ചെയ്തത്. ശസ്ത്രക്രിയക്കു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ രോഗികളായ ഇരുവരെയും കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിലേയ്ക്കു മാറ്റി. അറുപതോളം രോഗികള്‍ വാര്‍ഡിലുണ്ടായിരുന്നു.

വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ യാതൊരു രോഗലക്ഷണവുമില്ലാതെ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിയ്ക്കുന്നത്. ആശുപത്രിയെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വാര്‍ഡുകള്‍ അടയ്‌ക്കേണ്ടി വന്ന സാഹചര്യത്തില്‍ ജാഗ്രതയും കര്‍ശനമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News