വീഡിയോ കോള്‍ വഴി നഗ്നദൃശ്യങ്ങള്‍ കാണിക്കും, പിന്നാലെ സ്‌ക്രീന്‍ ഷോട്ടെടുത്ത് പണം ആവശ്യപ്പെട്ട് ഭീഷണി; സൈബര്‍ ഹണിട്രാപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പോലീസ്

തൃശൂര്‍: കഴിവ് തെളിയിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടെങ്കിലും ധാരാളം ചതിക്കുഴികളള്‍ ഒളിഞ്ഞിരുക്കുന്ന ഇടമാണ് സൈബര്‍ ലോകം. അതിലൊന്നാണ് സൈബര്‍ ഹണിട്രാപ്. ഇതിനെതിരെ കരുതിയിരിക്കാനും അത്തരം ആപത്തുകളെ പ്രതിരോധിക്കേണ്ടതെങ്ങനെയെന്നും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്ന കേരളാ പോലീസിന്റെ വീഡിയോ ശ്രദ്ധേയമാകുകയാണ്.

പരിചിതമല്ലാത്ത നമ്പറില്‍ നിന്നും ഒരു പെണ്‍കുട്ടി വിളിക്കുന്നു. ഫോണ്‍ എടുത്തയുടന്‍ മുഖം വ്യക്തമായി കാണുന്നയിടത്ത് നില്‍ക്കാന്‍ ഇവര്‍ ആവശ്യപ്പെടും. അങ്ങനെ നിന്നാലുടന്‍ ഇവരുടെ നഗ്‌നദൃശ്യങ്ങള്‍ അയച്ചുതരികയും ഇത് സ്‌ക്രീന്‍ഷോട്ടെടുത്ത് വിളിച്ചയാളോട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ രീതി. ഇത്തരം ട്രാപ്പുകള്‍ ദിവസേന വര്‍ധിച്ചുവരികയാണ്.

ഇതിനെ പ്രതിരോധിക്കാന്‍ പ്രധാനമാര്‍ഗം സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശരിയായ ആളുകളെ തിരഞ്ഞെടുക്കുന്നതാണ്. നമുക്ക് അറിയുന്നവരെ മാത്രം സുഹൃത്താക്കാനും സമൂഹമാധ്യമ അക്കൗണ്ടില്‍ വ്യക്തി വിവരങ്ങളും ഫോണ്‍ നമ്പരും എഴുതിയിടാതിരിക്കാനും ശ്രദ്ധിക്കണം.

ഇനി ഇത്തരം തട്ടിപ്പില്‍ പെട്ടാലോ? അപ്പോഴും മനോധൈര്യം കൈവിടാതെ സുഹൃത്തുക്കളെയോ ജില്ലാ സൈബര്‍ സെല്ലിലോ വിവരം അറിയിക്കണമെന്നും വിളിക്കുന്നവര്‍ ഭീഷണിപ്പെടുത്തിയാലും പണം നല്‍കേണ്ടതില്ലെന്നും ഇത്തരം കോണ്ടാക്ടുകളെ ഉടന്‍ ബ്‌ളോക്ക് ചെയ്യണമെന്നും തൃശൂര്‍ സൈബര്‍ സെല്ല് നിര്‍മിച്ച വീഡിയോയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News