മാന്നാറിലെ കല കൊല്ലപ്പെട്ടത് തന്നെ; നിര്‍ണായക തെളിവുകള്‍ കിട്ടി’കൊലപാതകി ആരെന്ന് പോലീസ്‌

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ നിന്നും പതിനഞ്ച് വര്‍ഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടത് തന്നെ എന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ന് സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയില്‍ തെളിവുകള്‍ കിട്ടി എന്ന് ആലപ്പുഴ എസ്പി ഛൈത്ര തെരേസ ജോണ്‍ സ്ഥിരീകരിച്ചു. ഭര്‍ത്താവ് അനില്‍ തന്നെയായിരിക്കും പ്രതി എന്നാണ് സംശയിക്കുന്നത് എന്നും എസ്പി പറഞ്ഞു.

കൊലപാതക വിവരം കിട്ടിയത് അമ്പലപ്പുഴയില്‍ നിന്നാണ് എന്നും എസ്പി കൂട്ടിച്ചേര്‍ത്തു. അനിലിന്റെ ബന്ധുക്കള്‍ പൊലീസ് കസ്റ്റഡിയിലാണ്. സോമന്‍, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അനിലിനെ വിദേശത്ത് നിന്ന് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത് എന്നും എസ്പി പറഞ്ഞു.

സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച തെളിവുകള്‍ എന്തൊക്കെയാണ് എന്നത് സംബന്ധിച്ച് കൃത്യമായി പറയണം എങ്കില്‍ ഫോറന്‍സിക് പരിശോധനകള്‍ വേണ്ടി വരും. അമ്പലപ്പുഴയിലാണ് ആദ്യ വിവരം ലഭിക്കുന്നത്. ഇങ്ങനെ ഒരു സ്ത്രി മിസിംഗ് ആണ് എന്നും കൊല ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നുമുള്ള ഇന്‍ഫര്‍മേഷന്‍ അവിടെ വെച്ചാണ് കിട്ടിയത്. അവിടെ നിന്നായിരുന്നു അന്വേഷണം നടത്തിയത്.

അന്വേഷണത്തിന്റെ ആദ്യത്തെ ഘട്ടത്തിലാണ്. അതുകൊണ്ട് ഈ ഘട്ടത്തില്‍ എല്ലാ വിവരങ്ങളും പങ്ക് വെക്കാനാകില്ല എന്നും എസ്പി വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അനിലിന്റെ വീടിന്റെ പരിസരത്തെ പഴയ സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസ് പരിശോധന നടത്തിയത്. കലയെ കൊലപ്പെടുത്തിയതിന് ശേഷം സെപ്റ്റിക് ടാങ്കില്‍ മൃതദേഹം മറവ് ചെയ്തിട്ടുണ്ടാകാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

പരിശോധനയില്‍ സംശയാസ്പദമായ പല വസ്തുക്കളും കണ്ടെത്തിയിരുന്നു. കാണാതാകുമ്പോള്‍ കലയ്ക്ക് 20 വയസായിരുന്നു. 2008-09 കാലഘട്ടത്തിലാണ് കലയെ കാണാതാകുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് കലയും അനിലും. ഇവരുടെ വിവാഹത്തിന് ശേഷം അനില്‍ വിദേശത്തേക്ക് പോയിരുന്നു. വിനോദയാത്രയ്ക്ക് പോയ സമയത്ത് കല ആണ്‍ സുഹൃത്തിനൊപ്പം ഒളിച്ചോടിയെന്ന വിവരമാണ് പിന്നീട് അനില്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.

രണ്ട് സമുദായ അംഗങ്ങളായ കലയുടേയും അനിലിന്റേയും വിവാഹത്തിന് ഇരുവരുടേയും വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ബന്ധു വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിനിടയിലാണ് അനില്‍ അംഗോളയിലേക്ക് ജോലിക്ക് പോകുന്നത്. കലയ്ക്ക് മറ്റാരാളുമായി ബന്ധമുണ്ടെന്ന് ചിലര്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News