എന്താണ് യുവജന കമ്മീഷന്റെ ജോലി ? അടുത്ത പി.എസ്.സി പരീക്ഷക്കുളള 10 ചോദ്യങ്ങള്‍’: വൈറലായി ജോയ് മാത്യുവിന്റെ കുറിപ്പ്

കൊച്ചി: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. യുവജന കമ്മീഷനുമായി ബന്ധപ്പെട്ട് അടുത്ത പി.എസ്.സി പരീക്ഷയ്ക്ക് ചോദിക്കാനിടയുള്ള പത്ത് ചോദ്യങ്ങള്‍ എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കിലൂടെയുള്ള പരിഹാസം. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളേയും ശമ്പള വര്‍ധനവിനേയുമെല്ലാം പരോക്ഷമായി പരിഹസിക്കുന്നതാണ് ചോദ്യങ്ങള്‍. കുറിപ്പ് വായിക്കാം.

ഫേസ്ബുക്ക് കുറിപ്പ്

പരീക്ഷാ സഹായി

1.കേരളത്തിലെ യുവജന കമ്മീഷന്‍ ആരംഭിച്ച വര്‍ഷം ?
2.യു.കമ്മീഷന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തൊക്കെ ?
3.യു.കമ്മീഷന്റെ ആദ്യത്തെ കസേരക്കാരന്‍ /കാരി (ചെയര്‍ പേഴ്സണ്‍ )ആരാണ് ?
4.ഇപ്പോഴത്തെ കസേരക്കാരന്‍ /കാരി ആരാണ് ?
5.യു കമ്മീഷന്റെ കസേരക്കാരന്‍ /കാരിയുടെ ശമ്പളം എത്ര ?
6. യു കമ്മീഷന്റെ കസേരക്കാരന്‍ /കാരിക്ക് ചട്ടപ്പടി എത്ര ശമ്പളത്തിന് അര്‍ഹതയുണ്ട് ?
7.യു .കമ്മീഷന്‍ കസേരക്കാരന് /കാരിക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങള്‍

എന്തൊക്കെയാണ് ? 8.എന്താണ് യു.കമ്മീഷന്റെ യഥാര്‍ത്ഥ ജോലി ?
9. യു.കമ്മീഷന്‍ ഇടപെട്ട് പരിഹരിച്ച യുവജന പ്രശ്‌നങ്ങള്‍ ഏതൊക്കെ ?
10.യു .കമ്മീഷന്റെ കസേര കൈക്കലാക്കാന്‍ വേണ്ട യോഗ്യതകള്‍ എന്തെല്ലാം ? (ശാസ്ത്രീയമായി ജോലി ചെയ്ത് പിരിഞ്ഞ ഡോക്ടര്‍മാര്‍ക്കും ഉത്തരമെഴുതി അയക്കാം -ശരിയുത്തരം അയക്കുന്നവര്‍ക്ക് പി എസ് സി പരീക്ഷാസഹായി കൈപ്പുസ്തകം സമ്മാനം’, പോസ്റ്റില്‍ പറഞ്ഞു.

50000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയാക്കിയാണ് ചിന്താ ജെറോമിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. 2016 ലായിരുന്നു ചിന്താ ജെറോമിനെ നിയമിച്ചത്. 2018 ലാണ് ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പിന്നീട് ഇതിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിനെ സമീപിച്ചു.50000 രൂപ വെച്ച് 11 മാസത്തെ ശമ്പളം കണക്കാക്കി അഞ്ചരലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞദിവസം ധനവകുപ്പ് നിശ്ചയിക്കുകയായിരുന്നു.

അതേസമയം, ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്നാണ് ചിന്ത ജെറോം വിശദീകരിച്ചത്. യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്‍.വി രാജേഷാണ് ശമ്പള കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ കേസിന് പോയത്. ഇത് സംബന്ധിച്ച് ശമ്പള കുടിശിക നല്‍കാന്‍ കോടതിവിധി ഉണ്ടായിട്ടുണ്ട്. അത് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ചിന്ത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News