ജോസഫ് എം പുതുശേരി കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം വിട്ടു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയിലേക്ക് നീങ്ങുന്നതില്‍ പ്രതിഷേധിച്ച് മുന്‍ എം.എല്‍.എ ജോസഫ് എം പുതുശേരി പാര്‍ട്ടി വിട്ടു. പാര്‍ട്ടി വിട്ടുവെങ്കിലും ഏത് പാര്‍ട്ടിയിലേക്ക് പോകുമെന്ന കാര്യം ജോസഫ് എം.പുതുശേരി വെളിപ്പെടുത്തിയിട്ടില്ല. യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഏത് പാര്‍ട്ടിയിലേയ്ക്കെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജോസഫ് എം പുതിശേരി പറഞ്ഞു. കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്‍ഡിഎഫ് നീക്കത്തോട് യോജിപ്പില്ല. പൊതുജീവിതത്തിലുടനീളം യുഡിഎഫ് നിലപാടിനോടൊപ്പം നിന്ന വ്യക്തിയാണ്. ഇതി തുടര്‍ന്നും അതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ തന്നെയാണ് താത്പര്യം’- ജോസഫ് എം.പുതുശേരി പറയുന്നു. മുന്‍ കല്ലൂപ്പാറ എംഎല്‍എയാണ് ജോസഫ് എം പുതുശേരി.

മാണിയുടെ വിശ്വസ്ഥനായിരുന്ന പുതുശേരി കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി അംഗമാണ്. കെ.എം. മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് സമയത്തും ജോസ് കെ. മാണിക്കൊപ്പം ഉറച്ച് നിന്ന നേതാവായിരുന്നു അദ്ദേഹം.

ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ പുതുശേരി എതിര്‍പ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും ജോസഫുമായും പുതുശേരി ചര്‍ച്ച നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News