KeralaNews

ബിജെപി യുഡിഎഫ് ബാന്ധവത്തിനെതിരെ  വിധിയെഴുതി പുതുപ്പള്ളി മാതൃകയാവും  ജോസ് കെ മാണി

 കോട്ടയം:_പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മണ്ഡലത്തിന്റെ തൊട്ടടുത്ത  കിടങ്ങൂർ പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുപ്പിൽ ബി ജെ പി യുമായുണ്ടാക്കിയ സഖ്യം ഇപ്പോഴും നിലനിർത്തുന്ന യുഡിഎഫിനെതിരായി പുതുപ്പള്ളിയിലെ മതേതര വിശ്വാസികൾ വിധിയെഴുതി കേരളത്തിന് മാതൃക കാട്ടുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

ദേശീയതലത്തിൽ വർഗീയതക്കെതിരെയും ബിജെപിക്കെതിരെയും രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച രാഷ്ട്രീയസഖ്യം ശക്തി പ്രാപിക്കുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കേരളത്തിലെ യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്നത് .

തെറ്റായ സൂചനകൾ സംസ്ഥാനത്തിന് പുറത്ത് പ്രചരിപ്പിക്കുവാൻ ബിജെപിക്ക് അവസരമൊരുക്കുന്ന കൂട്ടുകെട്ടാണ് യുഡിഎഫ് ഉന്നത നേതൃത്വമിടപ്പെട്ട് കിടങ്ങൂരിലുണ്ടാക്കിയത് .ഇതിനെതിരെ കിടങ്ങൂരുമായി അതിർത്തി പങ്കിടുന്ന പുതുപ്പള്ളിയിൽ  ജനവികാരം ശക്തമാണ്.മണിപ്പൂരിൽ പരീക്ഷിക്കുകയും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ന്യൂനപക്ഷ വംശഹത്യയുടെ ആസൂത്രകരുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയ യുഡിഎഫ് വഞ്ചനക്കെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി പുതുപ്പള്ളിയിൽ രംഗത്ത് വരികയാണ്.

മാറിമാറി മുന്നണികളെ അധികാരത്തിലെത്തിച്ചിരുന്ന കേരളം മാറി ചിന്തിച്ചതിന്റെ ഫലമായിട്ടാണ് എൽഡിഎഫ് തുടർഭരണം സംസ്ഥാനത്തുണ്ടായത്.ഈ മാറ്റം ഇത്തവണ പുതുപ്പള്ളിയിലും പ്രതിഫലിക്കുമെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി.കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് എം സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 7 മുതൽ ഒക്ടോബർ 10 വരെ എല്ലാ ഭവനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ജനസമ്പർക്ക പരിപാടി നടത്തും. പാർട്ടി പ്രവർത്തന ഫണ്ട് സമാഹരണവും ഇതോടൊപ്പം നടത്തുവാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

ആറുപതിറ്റാണ്ടിലേറെയായി കേരളത്തിലെ മലയോര കർഷകർ അനുഭവിച്ചുകൊണ്ടിരുന്ന ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ 1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ നിയമസഭയിൽ ബില്ല്  അവതരിപ്പിച്ച സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു.പാർലമെന്ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് ചെയർമാൻമാരായ  തോമസ് ചാഴിക്കാടൻ എം പി,  ചീഫ് വിപ്പ് ഡോ . എൻ ജയരാജ് ,സ്റ്റീഫൻ ജോർജ് , എംഎൽഎമാരായ ജോബ് മൈക്കിൾ , പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ , എൻ എം രാജു എന്നിവർ പ്രസംഗിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button