![](https://breakingkerala.com/wp-content/uploads/2023/05/kochi-coast-drugs-seized.jpg)
കൊച്ചി: ആഴക്കടലില്‍ 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം. ലഹരി എവിടെനിന്ന് പിടികൂടിയെന്നതില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ വിശദമാക്കി ചൊവ്വാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എൻസിബി ഉദ്യോഗസ്ഥര്‍ക്കു കോടതി നിര്‍ദേശം നല്‍കി. കേസില്‍ അറസ്റ്റിലായ പാക്ക് പൗരന്‍ സൂബൈറിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.
കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലെയും കസ്റ്റഡി അപേക്ഷയിലെയും പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. രണ്ട് റിപ്പോർട്ടുകളിലും സുബൈറിന്‍റെ ഇറാനിലെ മേല്‍വിലാസമാണു നല്‍കിയിരുന്നത്. അതിനാൽ സുബൈര്‍ പാക്ക് പൗരനല്ലെന്നും ഇറാനിലെ അഭയാര്‍ഥിയാണെന്നും പ്രതിഭാഗം വാദിച്ചു.
ഇതോടൊപ്പമാണു പിടികൂടിയ സ്ഥലം സംബന്ധിച്ച വ്യക്തതക്കുറവും പ്രതിഭാഗം ആയുധമാക്കിയത്. ലഹരി പിടികൂടിയത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍നിന്നല്ലെന്നു വാദിച്ച പ്രതിഭാഗം ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് അന്വേഷണം നടത്താന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി.
ഇതില്‍ വ്യക്തമായ മറുപടി നല്‍കാന്‍ എന്‍സിബിക്കും കഴിഞ്ഞില്ല. രേഖകളിലും വ്യക്തതയുണ്ടായിരുന്നില്ല. നാവികസേനയാണ് ബോട്ട് പിടികൂടിയതെന്നും അത്തരം വിവരങ്ങള്‍ കൈമാറുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് എന്‍സിബിയുടെ വിശദീകരണം.
പ്രതിയെ അഞ്ച് ദിവസത്തേക്കു കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍സിബിയുടെ ആവശ്യം. ഈ മാസം പതിമൂന്നിനാണ് പാക്ക് ബോട്ടില്‍ കടത്തിയ 2,525 കിലോ മെത്താംഫെറ്റമിന്‍ നേവിയുടെ സഹായത്തോടെ എന്‍സിബി പിടികൂടിയത്.