ഇന്ത്യയ്ക്ക് ദയനീയ തോല്‍വി,ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസിലാന്റിന്

ക്രൈസ്റ്റ് ചർച്ച്:ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെ ആധിപത്യം പുലര്‍ത്തിയ ന്യൂസിലാന്റിന് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം. ഇന്ത്യ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് ബാക്കി നില്‍ക്കെ അനായാസം മറികടന്നു. കിവീസിന് വേണ്ടി നായകന്‍ കെയ്ന്‍ വില്യംസണ്‍ 52 ഉം റോസ് ടെയ്ലര്‍ 47 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ആര്‍ അശ്വന്‍ രണ്ട് വിക്കറ്റ് നേടി. ടോം ലാതം (9) ഡെവോണ്‍ കോണ്‍വെ എന്നിവരുടെ വിക്കറ്റാണ് കിവികള്‍ക്ക് നഷ്ടപ്പെട്ടത്.

രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യയെ 170 റൺസിനു പുറത്താക്കി ന്യൂസിലന്റ് മത്സരത്തിൽ മികച്ചു നിന്നു. 139 റൺസിന്റെ വിജയ ലക്ഷ്യമാണ് ഇന്ത്യയ്ക്ക് ന്യൂസിലൻഡിനെതിരെ ഉയർത്താനായത്. ഒന്നാം ഇന്നിങ്ങ്സിലെ പോലെ തന്നെ ഇന്ത്യൻ താരങ്ങൾക്ക് ന്യൂസിലൻഡ് ബോളർമാരുടെ മുന്നിൽ അടിപതറുന്ന കാഴ്ചയാണ് രണ്ടാം ഇന്നിങ്സിലും കാണാനായത്. റിസർവ് ദിനത്തിൽ നടന്ന മത്സരത്തിൽ രണ്ടു വിക്കറ്റിനു 64 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ഇന്ത്യയുടെ അവസാന എട്ട് വിക്കറ്റുകൾ 106 റൺസിനാണ് നഷ്ടമായത്.

ന്യൂസിലൻഡ് ബോളർമാരുടെ കരുത്തുറ്റ ബോളിങ് പ്രകടനത്തിനു മുന്നിൽ താളം കണ്ടെത്താൻ ബാറ്റിങ് നിരയ്ക്ക് സാധിക്കാത്തത് റൺസ് പടുത്തുയർത്തുന്നതിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇന്ത്യൻ നിരയിൽ ഋഷഭ് പന്തിനു മാത്രമാണ് തിളങ്ങാനായത്. 80 ബോൾ നേരിട്ട ഋഷഭ് പന്ത് 41 റൺസ് നേടാനായി. വിരാട് കോലിയുടെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റുകൾ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി. ന്യൂസിലൻഡിന്റെ പേസ് ബോളർ കെയ്ൽ ജയ്‌മിസണാണ് ഇരുവരുടയും വിക്കറ്റ് സ്വന്തമാക്കിയത്.

ഇന്ത്യൻ സ്കോർ 71ൽ നിൽക്കെ കോലിയുടെ വിക്റ്റ് നഷ്ടമാകുന്നത്. ആദ്യ ഇന്നിങ്സിലേതുപോലെ ഇൻസ്വിങറിൽ കോലിയെ വിക്കറ്റിന് മുന്നിൽ കുടുക്കാനാണ് ജയ്മിസൺ തുടക്കത്തിൽ ശ്രമിച്ചത്. എന്നാൽ ജയ്‌മിസന്റെ തന്ത്രം തിരിച്ചറിഞ്ഞ ഇന്ത്യൻ നായകൻ ഓഫ് സ്റ്റംപിന് പുറത്തേയ്ക്ക്പോയ പന്തിനെ അനാവശ്യമായി ബാറ്റുവെച്ച വിക്കറ്റ് കീപ്പർ ബി ജെ വാട്ലിംഗിന് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങേണ്ടി വന്നു.

13 റൺസ് നേടാനെ ഇന്ത്യൻ നായകനു സാധിച്ചുള്ളു. തൊട്ടുപിന്നാലെ ഒരു റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും പൂജാരയും ജയ്‌മിസണിന്റെ ഇരയായി പുറത്തായി. സമാനമായ പന്തിൽ തന്നെയാണ് പുജാരയും പുറത്താവുന്നത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്ത് ബാറ്റിൽ എഡ്ജിൽ തട്ടി സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന റോസ് ടെയ്‌ലറുടെ കൈകളിലെത്തുകയായിരുന്നു. 15 റൺസാണ് പൂജാരയ്തക്ക് നേടാനായത്.

പിന്നീട് ക്രീസിൽ നിലയുറച്ച് കളിക്കാൻ ശ്രമിച്ച അജിങ്ക്യ രഹാന ഋഷഭ് പന്ത് കൂട്ടുകെട്ട് തരക്കേടില്ലാത്ത മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും. ഇന്ത്യൻ സ്കോർ 112 ൽ നിൽക്കെ രഹാനെ ഒരിക്കൽ കൂടി അലസമായി കളിച്ച് പുറത്തായി. ലെഗ് സ്റ്റംപിന് പുറത്തുപോയ ട്രെന്റ് ബോൾട്ടിന്റെ പന്ത് രഹാനെയുടെ ഗ്ലൗസിലുരസി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. 15 റൺസാണ് രഹാനെയുടെ നേട്ടം.

പിന്നീട് പന്തിനു പിന്തുണയുമായെത്തിയത് രവീന്ദ്ര ജഡേജയായിരുന്നു. സീനിയർ താരങ്ങൾ മടങ്ങിയപ്പോൾ പന്ത്- ജഡേജ കൂട്ടുകെട്ടിലായിരുന്നു പ്രതീക്ഷ. കടുത്ത പ്രതിരോധമാണ് ജഡേജ ഉയർത്തിയത്. പന്ത് ഇടയ്ക്കിടെ വലിയ ഷോട്ടുകൾക്ക് ശ്രമിക്കുകയും ചെയ്തു. എന്നാൽ ജഡേജയെ മടക്കി വാഗ്നർ കിവീസിന് ബ്രേക്ക് ത്രൂ നൽകി.

ലക്ഷണമൊത്ത ഒരു ബൗൺസറിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകുകയായിരുന്നു ജഡേജ. പലപ്പോഴും അപകടകരമായ രീതിയിൽ ബാറ്റ് വീശിയിരുന്ന പന്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ട്രന്റ് ബോൾട്ടിന്റെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിക്കുന്നതിനിടെ ഹെന്റി നിക്കോൾസിന് ക്യാച്ച് നൽകി. പന്തിനൊപ്പം ക്രീസിലുണ്ടായിരുന്ന അശ്വിന് 19 പന്ത് മാത്രമായിരുന്നു ആയുസ്. അതേ ഓവറിൽ ടെയ്‌ലർക്ക് ക്യാച്ച്. മുഹമ്മദ് ഷമി (13) സൗത്തിയുടെ പന്തിൽ ലാതത്തിന് ക്യാച്ച് നൽകി. അതേ ഓവറിൽ ജസ്പ്രിത് ബുമ്രയും (0) പുറത്തായി. ഇശാന്ത് ശർമ (1) പുറത്താവാതെ നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News