KeralaNews

കുറുക്കൻമൂലയിലെ കടുവാശല്യം, ഹൈക്കോടതിയുടെ ഇടപെടൽ

വയനാട്: വയനാട്ടിലെ കുറുക്കൻമൂലയിൽ കടുവ നാട്ടിലിറങ്ങിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥനത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു. ഫലപ്രദമായ നടപടികൾ വേഗത്തിൽ ഉണ്ടാവണമെന്നാണ് കോടതി നിർദ്ദേശം. 

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ക്ഷീര കർഷകർക്കും, സ്കൂൾ കുട്ടികൾക്കും, കാപ്പിത്തോട്ടങ്ങളിലും വയലുകളിലും പണിയെടുക്കുന്നവർക്കും സുരക്ഷ ഉറപ്പാക്കണം. ആവശ്യമെങ്കിൽ പൊലീസ് ഈ മേഖലകളിൽ പെട്രോളിങ് ഏർപെടുത്തണം. മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ കെഎസ്ഇബിക്കും കോടതി നിർദേശം നൽകി.

ഡിഎഫ്ഒയെ സ്ഥലം മാറ്റി

ഇതിനിടെ നോർത്ത് വയനാട് ഡിഎഫ്ഒയെ വനംവകുപ്പ് സ്ഥലംമാറ്റി. രമേശ്‌ ബിഷ്ണോയിയെ വനംവകുപ്പ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. ദർശൻ ഗട്ടാനി ആണ് പുതിയ ഡിഎഫ്ഒ.

ആ കടുവ വയനാട്ടിലേത് അല്ല

കുറുക്കന്മൂലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കിൽപ്പെട്ടതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കടുവ ഏത് സംസ്ഥാനത്തിന്റേതാണെന്ന് കണ്ടെത്താൻ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ച് കാത്തിരിക്കുകയാണ്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കടുവയെ മയക്കുവെടി വെയ്ക്കുന്നത് ദുഷ്കരമാണെന്നാണ് വനം വകുപ്പ് പറയുന്നത്.

കുറുക്കൻമൂല പാൽവെളിച്ചം വനമേഖലയിൽ വനപാലകർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവയുടെ ചിത്രങ്ങൾ പതിഞ്ഞത്. ദേഹത്ത് മാരക മുറിവുകളേറ്റതാണ് കടുവ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കുന്നതെന്നാണ് നിഗമനം. കടുവകളുടെ കണക്കെടുപ്പിൽ വയനാട്ടിൽ 154 കടുവകളാണുള്ളത്. ഈ പട്ടികയിൽ കുറുക്കൻമൂലയിൽ പരിഭ്രാന്തി പരത്തുന്ന കടുവ ഉൾപ്പെട്ടിട്ടില്ല. കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോ എന്ന് നാളെ അറിയാമെന്ന് ഉത്തര മേഖല സിസിഎഫ് ഡി കെ വിനോദ് കുമാർ പറഞ്ഞു.

വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് കൊണ്ടുവന്ന 2 കുങ്കിയാനകളും കടുവയ്ക്ക് വേണ്ടി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker