തിരുവനന്തപുരത്ത് ഡി.സി.സി അംഗത്തിന്റെ വീട്ടില്‍ കുപ്രസിദ്ധ ഗുണ്ടകളുടെ ഒത്തുചേരല്‍; ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് ഡി.സി.സി അംഗത്തിന്റെ വീട്ടില്‍ കുപ്രസിദ്ധ ഗൂണ്ടകളുടെ ഒത്തുചേരല്‍. ഡി.സി.സി അംഗം ചേന്തി അനിലിന്റെ വീട്ടിലെ ഒത്തുചേരലിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഈ വീടിന്റെ മുമ്പില്‍ വച്ചാണ് ദിവസങ്ങള്‍ക്കു മുന്‍പ് ഗൂണ്ടകള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഒരാള്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തത്.

അതേസമയം, അമ്മയുടെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനാണ് ഓം പ്രകാശ് എത്തിയതെന്ന് ചേന്തി അനില്‍ പറഞ്ഞു. ഈ മാസം രണ്ടാം തീയതിയാണ് ചേന്തി അനിലിന്റെ വീടിനു മുന്നില്‍വച്ച് ഗൂണ്ടകളായ ശരത് ലാലും ദീപുവും തര്‍ക്കമുണ്ടാവുകയും, ദീപു ശരത്‌ലാലിനെ വെട്ടുകയും ചെയ്തത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. വെട്ടേറ്റ ശരത് ലാല്‍ ഓടിക്കയറിയത് ചേന്തി അനിലിന്റെ വീട്ടിലേക്കായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ചു ശ്രീകാര്യം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗൂണ്ടകളുടെ ഒത്തുചേരലിനെക്കുറിച്ചു വിവരം ലഭിച്ചത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 31, സെപ്റ്റംറ്റംബര്‍ 1 തീയതികളില്‍ കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് തുടങ്ങി പത്തോളം ഗൂണ്ടകള്‍ ചേന്തി അനിലിന്റെ വീട്ടില്‍ ഒത്തു ചേര്‍ന്നിരുന്നു. ഒത്തുചേരലിന്റെ ചിത്രങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പുതിയ ഗൂണ്ടാ സംഘം ഓപ്പറേഷനു ആലോചിച്ചിരുന്നുവെന്നു സ്പെഷ്യല്‍ ബ്രാഞ്ചിനു നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ഡി.സി.സി അംഗം ചേന്തി അനില്‍ നിഷേധിച്ചു.

അമ്മയുടെ ചരമവാര്‍ഷികമാണ് വീട്ടില്‍ നടന്നതെന്നും, എസ്എന്‍ഡിപി ഭാരവാഹിയായിരുന്ന സമയത്തെ പരിചയം വച്ചാണ് ഓം പ്രകാശിനെ ക്ഷണിച്ചതെന്നും ചേന്തി അനില്‍ പറഞ്ഞു. ഗൂണ്ടാ ഒത്തുചേരലിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തു വന്നതിനു പിന്നാലെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News