സ്വകാര്യഭാഗത്ത് എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി കാറ്റടിച്ചു, ചെറുകുടലും വന്‍കുടലും തകര്‍ന്ന യുവാവ് ഗുരുതരാവസ്ഥയില്‍; രണ്ടു പേര്‍ അറസ്റ്റില്‍

ലക്‌നൗ: തമാശക്കെന്ന പേരില്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് തകര്‍ത്തത് ഒരു യുവാവിന്റെ ജീവിതം. നിര്‍ബന്ധിച്ച് സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി കാറ്റടിച്ചതോടെ യുവാവിന്റെ ആന്തര ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. ഗാസിയാബാദിലാണ് സംഭവം.

സന്ദീപ് കുമാര്‍ എന്ന യുവാവിനോടാണ് സുഹൃത്തുക്കള്‍ ആയ അങ്കിത്, ഗൗതം എന്നിവരുടെ ആക്രമണം. കുടല്‍ തകര്‍ന്ന് ചികിത്സയിലുള്ള യുവാവിന്റെ സ്ഥിതി അതിഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ചെറുകുടലും വന്‍കുടലും തകര്‍ന്ന യുവാവിന് ആരോഗ്യനില വീണ്ടെടുക്കാന്‍ ആറു മാസമെങ്കിലും സമയം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തിനു പിന്നാലെ അങ്കിതിനെയും ഗൗതമിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നോയ്ഡ സെക്ടര്‍ 63ലെ സ്ഥാപനത്തില്‍ ജോലിക്കാരാണ് മൂന്നുപേരും. മഞ്ഞപ്പിത്തം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു സന്ദീപ് കുമാര്‍. ചൊവ്വാഴ്ച വൈകുന്നേരം ജോലിക്കായി എത്തിയ ശേഷമാണ് കൂടെയുള്ളവര്‍ യുവാവിനോട് ഈ ക്രൂരത കാണിച്ചത്. സ്വകാര്യഭാഗത്ത് എയര്‍ കംപ്രസര്‍ പൈപ് തിരുകിക്കയറ്റി കാറ്റ് അടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പിടിച്ചുവെച്ച് ആക്രമണം തുടരുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News