മസ്‌ക് US പ്രസിഡന്റാവും, ജർമനിയും ഫ്രാൻസും തമ്മിൽ യുദ്ധമുണ്ടാകും; പ്രവചനങ്ങളുമായി മെദ്‌വദേവ്‌

മോസ്‌കോ: ട്വിറ്റര്‍ സി.ഇ.ഒയും ടെസ്ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റാവുമെന്ന പ്രവചനവുമായി മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്. ആഭ്യന്തരകലാപത്തിനൊടുവിലായിരിക്കും മസ്‌ക് പ്രസിഡന്റാവുകയെന്നും മെദ്വദേവ് പറയുന്നു. ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ അടുത്തവര്‍ഷം യുദ്ധമുണ്ടാവുമെന്നും നിലവിലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ അടുത്ത അനുയായിയും റഷ്യന്‍ സുരക്ഷാസമിതിയുടെ ഉപാധ്യക്ഷനുമായ മെദ്വദേവ് പ്രവചിക്കുന്നു.

പുതുവര്‍ഷത്തോടനുബന്ധിച്ച് ആളുകള്‍ പ്രവചനം നടത്തുമ്പോള്‍ തന്റെ എളിയ സംഭാവനയെന്ന് ചൂണ്ടിക്കാട്ടിയാണ് മെദ്വദേവിന്റെ പ്രവചനം. 2023ല്‍ നടക്കാനിരിക്കുന്നതെന്ന് കാണിച്ച് 10 സംഭവങ്ങളാണ് മെദ്വദേവ് തന്റെ ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളില്‍ പങ്കുവെച്ചത്‌.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചെത്തുമെന്നും പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ തകരുമെന്നും മെദ്വദേവ് പ്രവചിക്കുന്നു. യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ മേഖലകള്‍ പോളണ്ടും ഹംഗറിയും പിടിച്ചെടുക്കും. വടക്കന്‍ അയര്‍ലന്‍ഡ് ബ്രിട്ടനില്‍ നിന്ന് വേര്‍പ്പെട്ട് റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡില്‍ ചേരും. വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അമേരിക്ക ഉപേക്ഷിക്കുമെന്നും ഏഷ്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നുള്‍പ്പെടെയാണ് മറ്റ് പ്രധാനപ്രവചനങ്ങള്‍. പ്രവചനം ഐതിഹാസികമെന്ന് മസ്‌ക് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News