ഫ്ലാറ്റ് പീഡനക്കേസ് : പോലീസ് കൂടുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തും,പരാതിക്കാർ വിവരങ്ങൾ നൽകണമെന്ന് പോലീസ്

കൊച്ചി:ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച്‌ ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ പൊലീസ് കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തും

പ്രതി മാര്‍ട്ടിന്‍ ജോസഫും യുവതിയും താമസിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ട ആളുകളെയാണ് മൊഴി രേഖപ്പെടുത്താന്‍ വിളിച്ചു വരുത്തുക. കോടതിയില്‍ ഹാജരാക്കിയ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഈ മാസം 21 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.

കാക്കനാട് ജില്ലാ ജയിലിലാണ് പ്രതിയുള്ളത്. തിങ്കളാഴ്ച കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് ശേഷം പ്രതി താമസിച്ച ഫ്ലാറ്റിലും ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലുമെത്തിച്ച്‌ തെളിവെടുപ്പ് നടത്തും.മാര്‍ട്ടിന്‍ ജോസഫിന് ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അറസ്റ്റിലായ മൂന്ന് പ്രതികളെ ഇപ്പോള്‍ കസ്റ്റഡിയില്‍ വാങ്ങേണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

അതേസമയം, മാര്‍ട്ടിന്‍ ജോസഫിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. കോടതിയുടെ പരിഗണനയില്‍ കേസ് ഇരിക്കെ അറസ്റ്റ് ചെയ്തത് ദൗര്‍ഭാഗ്യകരം എന്ന് പ്രതിഭാഗം വാദിച്ചു. കോടതിയെ പൊലീസ് അപമാനിച്ചെന്ന പ്രതിയുടെ വാദത്തോട് അത് സാരമില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

കണ്ണൂര്‍ സ്വദേശിനിയായ യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.

മാര്‍ട്ടിന്‍റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാര്‍ട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടോടി പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍, അന്ന് മുതല്‍ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു.

ഒടുവില്‍ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News