സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികള്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികള്‍ കൂടി മരിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലും മക്കയിലുമാണ് അഞ്ച് മരണങ്ങളും സംഭവിച്ചത്. 25നും 50നുമിടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 157ലെത്തി.

പുതുതായി 1325 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 21402 ആയെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ രോഗികളില്‍ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണ്.

ചികിത്സയിലുള്ള 18292 പേരില്‍ 125 ആളുകള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 169 പേര്‍ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2953 ആയി. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച ഫീല്‍ഡ് സര്‍വേ 14 ദിവസം പിന്നിട്ടു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘങ്ങള്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്.

പുതിയ രോഗികള്‍: മക്ക 356, മദീന 225, ജിദ്ദ 224, റിയാദ് 203, ദമ്മാം 74, ഹുഫൂഫ് 42, ജീസാന്‍ 40, ബുറൈദ 37, ഖോബാര്‍ 36, ജുബൈല്‍ 23, ത്വാഇഫ് 7, ഖമീസ് മുശൈത്ത് 6, അല്‍–ജഫര്‍ 4, ഖത്വീഫ് 4, ഉനൈസ 4, മന്‍ദഖ് 4, തബൂക്ക് 4, മുസാഹ്മിയ 4, ബേഷ് 3, അല്‍ഖുറയാത്ത് 3, അല്‍ഖര്‍ജ് 3, ദറഇയ 3, മിദ്‌നബ് 2, യാംബു 2, ഖുലൈസ് 2, ഹഫര്‍ അല്‍ബാത്വിന്‍ 2, ഖുന്‍ഫുദ 2, അല്‍ഖറയ 1, മഖ്വ 1, തുറൈബാന്‍ 1, ശറൂറ 1, അല്‍ദീറ 1, സാജര്‍ 1 .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News