മൊബൈൽ ചാർജറിൽ‌നിന്നു തീ പടർന്നു;യുപിയിൽ 4 കുട്ടികൾ വെന്തുമരിച്ചു, മാതാപിതാക്കൾക്കും പൊള്ളൽ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ നാല് കുട്ടികള്‍ വീട്ടില്‍ വെന്തുമരിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തിലാണ് അപകടമെന്നാണു വിവരം. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിതാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.

ഖാലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ മുറിക്കുള്ളില്‍ ഉറങ്ങുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. 60 ശതമാനത്തിലേറെ പൊള്ളലുള്ളതിനാല്‍ കുട്ടികളുടെ മാതാവ് ബബിതയെ (35) ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മീററ്റിലെ ആശുപത്രിയിലുള്ള പിതാവ് ജോണിയുടെ (39) ആരോഗ്യനിലയും ഗുരുതരമാണ്.

കിടക്കയിലേക്ക് അതിവേഗം തീപടര്‍ന്നതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തും മുന്‍പുതന്നെ രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. രണ്ടു കുട്ടികള്‍ ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

തീപിടിത്തമുണ്ടായ സമയത്ത് രക്ഷിതാക്കള്‍ അടുക്കളയിലായിരുന്നു. ശബ്ദം കേട്ട് മുറിയിലേക്ക് ഓടിവന്നപ്പോള്‍ കുട്ടികളുടെ ശരീരത്തില്‍ തീപിടിക്കുന്നതാണു കണ്ടതെന്നു പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News