കോവാക്‌സിന്‍ നിര്‍മിക്കുന്ന ഭാരത് ബയോടെക്കിലെ 50 തൊഴിലാളികള്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനായ കോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിലെ 50 തൊഴിലാളികള്‍ക്ക് കൊവിഡ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് എല്ലയുടെ വെളിപ്പെടുത്തല്‍.

വിവിധ സംസ്ഥാനങ്ങളില്‍ കൊവാക്‌സിന്‍ വിതരണം ചെയ്യാന്‍ താമസം നേരിടുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വാക്‌സിന്‍ വിതരണത്തില്‍ പലയിടത്തായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ്. ഈ ആരോപണങ്ങള്‍ തങ്ങളെ വേദനിപ്പിച്ചു എന്നാണ് സുചിത്ര പറയുന്നത്. 50 ജീവനക്കാര്‍ കൊവിഡ് ബാധിതരായിട്ടും സദാസമയവും തങ്ങള്‍ നിങ്ങള്‍ക്കായി ജോലി ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാക്സിന്‍ ക്യാംപെയിന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കോണ്‍ഗ്രസും സിപിഐഎമ്മും അടക്കം പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയാറാക്കിയ കത്തില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിന്റെ നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ആകെ ഒന്‍പത് നിര്‍ദേശങ്ങളാണ് കത്തിലുള്ളത്. പല സന്ദര്‍ഭങ്ങളിലാടി പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്രം തള്ളിയതോടെയാണ് വീണ്ടും കത്തയച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിനായി നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.

കൊവിഡിന്റെ രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ വീട്ടി സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറി സിതാറാം കുന്ദെ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയിട്ടില്ല.

ചരക്ക് വാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. ഇവര്‍ ഏഴുദിവസം കൈവശം വയ്ക്കാവുന്ന കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. മഹാരാഷ്ട്രയില്‍ ഏപ്രില്‍ 5 മുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന പത്ത് സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. മണ്ഡികളിലും ഗ്രാമീണ ചന്തകളിലും കൊവിഡ് വ്യാപനം തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി പ്രാദേശിക ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും അവശ്യസര്‍വീസുകള്‍ക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News