ആര്‍ക്കും വായിക്കാനാകാത്ത കുറിപ്പടി; കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടില്‍ നിന്ന് വിശദീകരണം തേടി ഡി.എം.ഒ, കൈയ്യക്ഷരം മോശമെന്ന് ഡോക്ടര്‍

കൊല്ലം: ആര്‍ക്കും വായിക്കാന്‍ പറ്റാത്ത വിധത്തില്‍ ഒ.പി ടിക്കറ്റില്‍ മരുന്ന് കുറിച്ച സംഭവത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടില്‍ നിന്ന് കൊല്ലം ഡിഎംഒ റിപ്പോര്‍ട്ട് തേടി. മരുന്ന് കുറിച്ച ടിക്കറ്റിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കൊല്ലം ഡിഎംഒ റിപ്പോര്‍ട്ട് തേടിയത്.

അതേസമയം തന്റെ കയ്യക്ഷരം മോശമാണെന്ന വിശദീകരണമാണ് മരുന്ന് കുറിച്ച ഡോക്ടര്‍ പറയുന്നത്. തന്റെ കയ്യക്ഷരം മോശമാണെന്നും ആശുപത്രിയില്‍ തിരക്കുണ്ടായിരുന്നത് കൊണ്ടാണ് കുറിപ്പടിയെഴുത്ത് ഈ വിധം വഷളായതെന്നുമാണ് മരുന്നെഴുതിയ ഡോക്ടറുടെ വിശദീകരണം.

ഈ മാസം നാലിനാണ് സംഭവം നടന്നത്. ഈ മാസം നാലിന് ഒരു രോഗി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മരുന്ന് കുറിച്ച് നല്‍കി. എന്നാല്‍ ഈ കുറിപ്പ് വായിക്കാന്‍ ഫാര്‍മസിയില്‍ ഉള്ളവര്‍ക്ക് പോലും കഴിഞ്ഞില്ല. ഇതോടെ രോഗി സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്ക് വക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തില്‍ ഡിഎംഒ ഇടപെട്ടത്.

എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ഡോക്ടര്‍മാര്‍ മരുന്ന് കുറിക്കണമെന്ന് കോടതി നിര്‍ദേശമുണ്ടെങ്കിലും സംസ്ഥാനത്ത് ചില ഡോക്ടര്‍മാര്‍ മരുന്ന് കുറിക്കുന്നത് ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത രീതിയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News