NationalNews

‘ഇന്ത്യക്ക് ഇരുണ്ട ദിനം, ഇത് ഭരണഘടനാ വിരുദ്ധം’; സിഎഎയ്ക്കെതിരെ കമൽ ഹാസൻ

ചെന്നൈ:നടൻ വിജയ്ക്ക് പിന്നാലെ പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ശബ്ദമുയ‍ർത്തി കമൽ ഹാസൻ. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ അടിത്തറയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. കമൽ ഹാസന്റെ രാഷ്ട്രീയ പാ‍‍ർട്ടിയായ മക്കൾ നീതി മയ്യം എക്സിന്റെ പേജിൽ എഴുതിയ കുറിപ്പ് റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഇന്ത്യക്ക് ഇരുണ്ട ദിനം, മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടന അടിത്തറയ്ക്ക് വിരുദ്ധമാണ്. ഇതിനെതിരെ ഞാൻ നിയമപരമായും രാഷ്ട്രീയപരമായും എൻ്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടും. തിരഞ്ഞെടുപ്പിന് വേണ്ടി പൊതുസമൂഹത്തെ ഭിന്നിപ്പിച്ച് പരമാധികാരം തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്’, എന്നാണ് കമൽഹാസൻ കുറിച്ചത്.

സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വിജയ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു വിജയ്‍യുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകർക്കുമെന്നും തമിഴ്‌നാട്ടിൽ സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പിലാക്കുന്നില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണമെന്നും വിജയ് കൂട്ടിച്ചേ‍ർത്തു.

പൗരത്വ നിയമ ഭേദ​ഗതിയിൽ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രം​ഗത്ത്. അടിസ്ഥാനപരമായി തന്നെ വിവേചന സ്വഭാവമുള്ളതാണ് നടപടിയെന്ന് ഐക്യരാഷ്ട്രസഭ ആശങ്കയറിയിച്ചു. 2019ൽ തന്നെ ഞങ്ങൾ പറഞ്ഞതുപോലെ, പൗരത്വ നിയമ ഭേദ​ഗതി വിവേചനപരമായ സ്വഭാവത്തിലുള്ളതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണ്. യുഎൻ ഹൈക്കമ്മീഷണർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നടപടി മനുഷ്യാവകാശ നിയമങ്ങളുടെ പരിധിയിൽ തന്നെയാണോ വരികയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വഭേദ​ഗതി നടപ്പാക്കാനുള്ള തീരുമാനത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും ഇതെങ്ങനെ പ്രാവർത്തികമാകുമെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്കയും പ്രതികരിച്ചു. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ വിഭാ​ഗങ്ങൾക്കും നിയമപരമായ തുല്യതയും മൗലികവും ജനാധിപത്യപരവുമായ അവകാശമാണെന്നും യുഎസ് വക്താവ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. അമേരിക്കയുടെയും യുഎൻ ഹ്യൂമൻ റൈറ്റ്സ് ഓഫീസിന്റെയും അഭിപ്രായങ്ങളോട് വാഷിം​ഗ്ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല.

പുതിയ നിയമം മുസ്ലിം വിരുദ്ധമല്ലെന്നും മുസ്ലിം ഭൂരിപക്ഷമുള്ള അയൽരാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ള നീക്കമാണെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും സർക്കാർ ആരോപിക്കുന്നു. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം തുടരാനാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഡൽഹിയിൽ അടക്കം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെ പ്രതിഷേധ റാലി ഇന്ന് നടക്കും. സിലിഗുരിയിലെ മൈനാകിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസും ഇടത് പാർട്ടികളും പ്രതിഷേധം സംഘടിപ്പിക്കും. അസമിലാണ് നിലവിൽ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നത്. ഓൾ അസം വിദ്യാർത്ഥി യൂണിയൻ രാത്രി ഏറെ വൈകിയും ഗുവാഹത്തിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ദിബ്രുഗഢിൽ വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിലും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രശ്നബാധിതമായ മേഖലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button