KeralaNews

വാക്സിൻ ക്ഷാമം, കോട്ടയത്ത് വാക്കേറ്റം കയ്യാങ്കളി

കോട്ടയം:കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായതോടെ കോട്ടയത്തും പാലക്കാടും അടക്കം പലയിടത്തും വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനങ്ങളുടെ തള്ളിക്കയറ്റം. കോട്ടയത്ത് മെഗാ വാക്സിനേഷൻ ക്യാമ്പിൽ ടോക്കൺ വിതരണത്തിനിടെ വാക്ക് തർക്കവും സംഘർഷാവസ്ഥയുമുണ്ടായി. ബേക്കർ മെമ്മോറിയൽ എൽപിസ്കൂളിലാണ് ടോക്കണു വേണ്ടി തിക്കും തിരക്കുമുണ്ടായത്.

സാമൂഹ്യ അകലം പാലിക്കാതെയാണ് ഇവിടെ ജനങ്ങൾ തിങ്ങിക്കൂടിയത്.രാവിലെ ആറു മണി മുതൽ വാക്സിനു വേണ്ടി ജനങ്ങൾ സ്കൂളിൽ എത്തിയിരുന്നു. കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാത്തവരും ധാരാളമായി ഇവിടെ എത്തിയിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് ടോക്കൺ നൽകുകയും അല്ലാത്തവരോട് ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരെ പരിഗണിച്ചില്ല എന്നാരോപിച്ചാണ് പ്രശ്നം ആരംഭിച്ചത്.

ക്യൂവിൽ നിന്ന ആളുകൾക്ക് ടോക്കൺ നൽകാൻ തുടങ്ങിയപ്പോൾ ക്യൂവിൽ ഇല്ലാത്തവരും തള്ളിക്കയറി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും വലിയ വാക്കുതർക്കത്തിലേക്കും ബഹളത്തിലേക്കും നീങ്ങുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് ടോക്കൺ വിതരണം നടത്തിയത്.

കഴിഞ്ഞ മൂന്നു ദിവസവും ഈ വാക്സിനേഷൻ കേന്ദ്രത്തിൽ വലിയ ജനത്തിരക്കനുഭവപ്പെട്ടിരുന്നു. വരിനിന്നിട്ടും വാക്സിൻ ലഭിക്കാതെ നിരവധി പേർ മടങ്ങിപ്പോവുകയും ചെയ്തു. ചെറിയ രീതിയിലുള്ള തർക്കവും കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തിൽ ഉണ്ടായിരുന്നു.

പാലക്കാട് മോയൻസ് എൽപി സ്കൂളിൽ നടക്കുന്ന മെഗാ വാക്സിനേഷൻ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരിനിന്നത്. മുതിർന്ന പൗരന്മാരാണ് ഏറെയും ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button