കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു,വി.ഡി.സതീശനെതിരെ പരാതി

തിരുവനന്തപുരം: നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരാതി. കൊവിഡ് പ്രോട്ടോകോളും ലോക്ഡൗണ്‍ നിയമവും ലംഘിച്ചതായി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. വി ഡി സതീശനെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി എന്‍.അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.തിങ്കളാഴ്ച കോടതിയെ സമീപിയ്ക്കുമെന്നും അരുണ്‍ അറിയിച്ചു.

കൊവിഡ് ചുമതലയുള്ള ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിയ്ക്കുമടക്കം തെളിവുകളോടെയാണ് പരാതി സമര്‍പ്പിച്ചത്. കൊവിഡ് പ്രോട്ടോകോളിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിഞ്ജാ ചടങ്ങിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സതീശന്‍ അതിഗുരുതരമായ ചട്ടലംഘനമാണ് നല്‍കിയതെന്ന് അരുണ്‍ പറഞ്ഞു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളെ പൊളിച്ചടുക്കി ഇന്നലെയാണ് പറവൂര്‍ എം.എല്‍.എയും കെ.പി.സി. വൈസ് പ്രസിഡണ്ടുമായ സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാണ്ട് പ്രഖ്യാപിച്ചത്.തൊട്ടുപിന്നാലെ എറണാകുളം ഡി.സി.സി ഓഫീസിലെത്തിയ സതീശനെ ഹൈബി ഈഡന്‍ എം.പി,ടി.ജി.വിനോദ് എം.എല്‍.എ അടക്കം നിരവധി പേര്‍ന്ന് സ്വീകരിച്ചിരുന്നു.നിയുക്ത പ്രതിപക്ഷ നേതാവിന്റെ ആദ്യ വാര്‍ത്താ സമ്മേളനവും ഡി.ഡി.സി ഓഫീസില്‍ നടന്നു. ഈ സ്വീകരണത്തിലാണ് കൊവിഡ് ലംഘിച്ചതായി പരാതി ഉയര്‍ന്നിരിയ്ക്കുന്നത്.

രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടേയും എതിര്‍പ്പ് തള്ളിയാണ് തലമുറമാറ്റ തീരുമാനം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ ഭൂരിപക്ഷത്തിന് പുറമെ പൊതുവികാരവും സതീശന് അനുകൂലമായി. കെപിസിസി നേതൃമാറ്റ തീരുമാനവും വൈകാതെയുണ്ടാകും. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തലമുറ മാറ്റമെന്ന ഒറ്റമൂലിയാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിലൂടെ ഹൈക്കമാന്‍ഡ് പുറത്തെടുത്തത്. രമേശ് ചെന്നിത്തല പ്രതിപക്ഷനേതൃസ്ഥാനത്ത് തുടരട്ടെയെന്ന് ഉമ്മന്‍ ചാണ്ടി അവസാനനിമിഷംവരെ വാദിച്ചു. എന്നാല്‍ ഗ്രൂപ്പ് സമ്മര്‍ദം മറികടന്ന് സമീപകാലത്തെ ഏറ്റവും ധീരമായ തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊണ്ടു.

പരാജയത്തിന്റെ പടുകുഴിയില്‍ വീണ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഹൈക്കമാന്‍ഡിന് മുന്നിലുണ്ടായിരുന്നത് വി.ഡി സതീശന്‍ എന്ന ഒറ്റപ്പേര്. െഎ,എ ഗ്രൂപ്പുകളിലെ യുവ എംഎല്‍എമാരുടെ നിലപാട് നിര്‍ണായകമായി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ നിരീക്ഷകസംഘം എംഎല്‍എമാരുടെ നിലപാട് അറിഞ്ഞശേഷം വിഡി സതീശന് അനുകൂലമായ റിപ്പോര്‍ട്ടാണ് എഐസിസിക്ക് നല്‍കിയത്. രാഹുല്‍ ഗാന്ധിയും പച്ചക്കൊടി കാട്ടി. ഭൂരിഭാഗം എംപിമാരും സതീശനെ പിന്തുണച്ചു.തുടക്കം മുതല്‍ സതീശന് അനുകൂലമായി നിലപാടെടുത്തിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നിലപാടും നിര്‍ണായകമായി. കേരളത്തിലെ തോല്‍വി ദേശീയ തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിനാല്‍ ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ അവഗണിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായി.

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ തുടര്‍ന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലും അത് കീഴ്‌വഴക്കമായി ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം എന്ന വിലയിരുത്തലുമുണ്ടായി. പ്രതിപക്ഷ നേതൃ മാറ്റത്തില്‍ മാത്രം അഴിച്ചുപണി ഒതുങ്ങില്ല. കെപിസിസി നേതൃത്വത്തിലും ഉടന്‍ മാറ്റമുണ്ടാകും. തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും പ്രഖ്യാപനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News