NationalNews

കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

റോഹ്തക്: ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഹിമാനി നര്‍വാളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചതാണെന്നാണ് പ്രഥമിക നിഗമനം.

ബസ് സ്റ്റാന്‍ഡിന് സമീപത്തായി ഒരു സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ യാത്രക്കാരാനാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം സ്യൂട്ട്‌കേസില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഹരിയാനയിലെ സോനെപത് ജില്ലയിലെ കതുറ എന്ന മേഖലയിലാണ് ഹിമാനിയുടെ സ്വദേശം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയില്‍ എത്തിയപ്പോള്‍ സജീവ സാനിധ്യമായിരുന്നു ഹിമാനി. റോഹ്തക് എം.പി. ദീപീന്ദര്‍ ഹൂഡയുടെ ഉള്‍പ്പെടെയുള്ള പരിപാടികളിലും ഹിമാനി സജീവമായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോഹ്തക്കിലെ പി.ജി.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. ഹിമാനിയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ വിന്യസിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. ബി.ബി. ബാത്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും സജീവ സാനിധ്യമായിരുന്നു ഹിമാനിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹിമാനിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് ഫോറന്‍സിക് വിദഗ്ധരുടെ ഉള്‍പ്പെടെ പരിശോധനകള്‍ നടന്നുവരികയാണെന്നും സാംപ്‌ല പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. ബിജേന്ദര്‍ സിങ് അറിയിച്ചു. വേറെ എവിടെയോ നിന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണെന്നാണ് പ്രഥമിക നിഗമനമെന്നും, സി.സി.ടി.വി. ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker