ട്യൂഷന്‍ സെന്ററില്‍ നിന്നു ചെറുമകനെ കൂട്ടി സ്‌കൂട്ടറില്‍ വരുന്നതിനിടെ വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റ് കോണ്‍ഗ്രസ് നേതാവിന് ദാരുണമരണം; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് സ്‌കൂട്ടറഇല്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് നേതാവിന് ദാരുണമരണം. കൂടെയുണ്ടായിരുന്ന ഒമ്പത് വയസുകാരന്‍ ചെറുമകന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കൊവ്വല്‍പ്പള്ളി മന്ന്യോട്ട് ക്ഷേത്രത്തിനടുത്തെ ഡിവി ബാലകൃഷ്ണന്‍ (69) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30-നായിരുന്നു ദാരുണമായ സംഭവം.

ട്യൂഷന്‍ സെന്ററില്‍ നിന്ന് ഒന്‍പതുവയസ്സുള്ള ചെറുമകന്‍ നിഹാരിനെയും കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെ, ആറങ്ങാടി പടിഞ്ഞാര്‍ കണിയാങ്കുളത്തുനിന്ന് മന്ന്യോട്ടേക്കുള്ള ഇടുങ്ങിയ റോഡിലെ വളവിലാണ് കമ്പി പൊട്ടിവീണു കിടന്നത്. തൂങ്ങിക്കിടക്കുന്ന വൈദ്യുതക്കമ്പിയില്‍ തട്ടിയ സ്‌കൂട്ടര്‍ ഇടറോഡിന്റെ മതിലിലേക്ക് ചെരിഞ്ഞു നിന്നു.

ഉടന്‍ തന്നെ പിറകിലുണ്ടായിരുന്ന നിഹാര്‍ പെട്ടെന്ന് താഴേക്ക് ചാടിയിറങ്ങി. തൊട്ടടുത്ത വീട്ടുകാര്‍ ഓടിയെത്തി നിഹാറിനെ മാറ്റി. ബാലകൃഷ്ണന് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ ജീവന്‍ നഷ്ടമായി.

പത്തു വര്‍ഷത്തിലധികമായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ബാലകൃഷ്ണന്‍ ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ രണ്ടുതവണ കാഞ്ഞങ്ങാട് ബ്ലോക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്നു. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മൃതദേഹം വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് സഹകരണ ബാങ്കിന് മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം സംസ്‌കാരം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News