വോണിനെ ജീവനോടെ അവസാനമായി കണ്ടത് നാല് യുവതികൾ?; സിസിടിവി ദൃശ്യം പുറത്ത്‌

ബാങ്കോക്ക്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ മരിക്കുന്നതിന് മുന്‍പായി നാല് യുവതികള്‍ താരത്തിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്. വോണ്‍ മരിക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂര്‍ മുന്‍പാണ് യുവതികള്‍ റൂമിലെത്തിയത്. ഉഴിച്ചിലിനായാണ് ഇവരെത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്. ഡെയ്‌ലി മെയ്‌ലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

വോണ്‍ താമസിച്ചിരുന്ന ബാങ്കോക്കിലെ റിസോര്‍ട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ യുവതികള്‍ വന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഇവരാണ് വോണിനെ ഏറ്റവുമൊടുവില്‍ ജീവനോടെ കണ്ടത്. എന്നാല്‍ വോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് തായ്‌ലന്‍ഡ് പൊലീസ് അറിയിച്ചു.

വോണ്‍ മരിച്ച ദിവസം ഉച്ചയ്ക്ക് 1.53 നാണ് നാല് യുവതികള്‍ റൂമിലെത്തിയത്. 2.58 ഓടെ ഇവര്‍ റൂമില്‍ നിന്ന് പുറത്തുപോയി. ഈ യുവതികള്‍ റിസോര്‍ട്ടില്‍ നിന്ന് മടങ്ങി ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് വോണിനെ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വോണിന്റെ മൃതദേഹം വ്യാഴാഴ്ച്ച ജന്മനാട്ടിലെത്തിച്ചു. ബാങ്കോക്കില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ രാത്രിയോടെയാണ് മൃതദേഹം മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിച്ചത്. വോണിന്റെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. തായ്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി ആറു ദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിട്ടാണ് ഷെയ്ന്‍ വോണിനെ കണക്കാക്കുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന്‍ വോണ്‍. 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളാണ് വോണ്‍ നേടിയത്.
194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റില്‍ 1001 വിക്കറ്റുകള്‍ എന്ന നേട്ടവും 1992 മുതല്‍ 2007 വരെ നീണ്ട കരിയറിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News