മരത്തിന്റെ ചില്ലവെട്ടുന്നതിന് കര്‍ഷകനില്‍ നിന്ന് 10000 രൂപ കൈക്കൂലി.ഇടുക്കിയില്‍ വനംവകുപ്പ് റേഞ്ച് ഓഫീസര്‍ പിടിയില്‍

ഇടുക്കി: ദേവികുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വി.എസ് സിനിലാണ് പിടിയിലായത്. മരത്തിന്റെ ചില്ലവെട്ടുന്നതിന് പതിനായിരം രൂപ കര്‍ഷകനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. വിജിലന്‍സ് ആന്റ് ആന്റികറപ്ക്ഷന്‍സ് ബ്യൂറോ തൊടുപുഴ ഡിവൈഎസ്പി എആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ഓഫീസില്‍ നിന്നും പിടികൂടിയത്.

വാഴക്കുളം സ്വദേശിയായ ഏലം കര്‍ഷകന്‍ തന്റെ ശാന്തന്‍പാറയിലുള്ള കള്ളിപ്പറയിലെ കൃഷിയിടത്തില്‍ നടത്തുന്ന ഏലം കൃഷിയ്ക്ക് സൂര്യ പ്രകാശം ലഭിക്കുന്നതിന് തടസമായി നിന്നിരുന്ന മരച്ചില്ലകള്‍ വെട്ടി നീക്കുന്നതിന് വനം വകുപ്പിനെ സമീപിച്ചിരുന്നു. നടപടിയുടെ ഭാഗമായി ദേവികുളം ഫോറസ്റ്റര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. അനുമതിക്കായി ദേവികുളം റെയ്ഞ്ച് ഓഫീസറെ സമീപിച്ചപ്പോള്‍ പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് പണം നല്‍കാമെന്ന് പറഞ്ഞ കര്‍ഷകന്‍ തൊടുപുഴ വിജിലന്‍സില്‍ പരാതി നല്‍കി. വിജലന്‍സ് നല്‍കിയ പണം കര്‍ഷകന്‍ റെയ്ഞ്ച് ഓഫീസിലെത്തി കൈമാറുകയാണ് ഉണ്ടായത്. പുറത്ത് കാത്ത് നിന്ന ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടുകയായിരുന്നു. നിരവധി പരാതികള്‍ ഇയാള്‍ക്കെതിരേ നേരത്തെ ഉയര്‍ന്നിരുന്നു.

വിജിലന്‍സ് എസ്പി കെ ജി വിനോദ്കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈഎസ്പി വി ആര്‍ രവികുമാര്‍, സിഐ റിജോ പി ജോസഫ്. കോട്ടയം വിജിലന്‍സ് റെയ്ഞ്ച് ഓഫീസര്‍മാരായ സ്റ്റാന്‍ലി തോമസ്, വിന്‍സെന്റ് കെ. മാത്യു, പ്രസന്നകുമാര്‍ പി.എസ്, തുളസീധര കുറുപ്പ് , എ.എസ്.ഐ മാരായ അജി പി.എസ്, റെനി മാണി, തോമസ് സി.എസ്, സുരേഷ് കുമാര്‍ വി.എന്‍, ടാക്‌സ് ഓഫീസര്‍മാരായ ബിജു കുമാര്‍, ഷംനാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാണ് പിടികൂടിയത്. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം നാളെ പ്രതിയെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നും വിജിലന്‍സ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News