മൂക്കിലൂടെ നൽകുന്ന വാക്‌സിന്‌ അനുമതി; ആദ്യം സ്വകാര്യ ആശുപത്രികളിൽ

ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സീന് അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പ്രതിരോധ കുത്തിവെപ്പ് വിതരണത്തിനായി കോവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാം. വെള്ളിയാഴ്ചമുതല്‍ വാക്‌സിന്റെ ഉപയോഗം പ്രബല്യത്തില്‍ വരും.

18 വയസ്സിനുമുകളിലുള്ള കോവീഷീല്‍ഡ്, കോവാക്‌സീന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്‌സീന്‍ സ്വീകരിക്കാം. ഇന്‍കോവാക്(ബി.ബി.വി.154) എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു.

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, കോവോവാക്‌സ്, റഷ്യന്‍ വാക്‌സിനായ സ്പുടിന് 5, ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് എന്നിവയാണ് നിലവില്‍ കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമായിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News