എമ്പുരാന്റെ റീഎഡിറ്റിങ് സമ്മർദ്ദം മൂലമല്ല, ലൂസിഫറിൻ്റെ മൂന്നാം ഭാഗം തീർച്ചയായുമുണ്ടാകും: ആന്റണി പെരുമ്പാവൂർ

കൊച്ചി: എമ്പുരാന്റെ റീ എഡിറ്റിങ് സമ്മര്‍ദ്ദം മൂലമല്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ആരുടേയും ഭീഷണിയായി ഇതിനെ കാണരുത്. വേറെ ഒരാളുടെ സംസാരത്തില്‍നിന്നല്ല ഇത് ചെയ്തത്. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തു. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും സിനിമയുടെ കഥയറിയാമെന്നും പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തീര്‍ച്ചായയുമുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ സാറിന് ഈ സിനിമയുടെ കഥയറിയാമെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മോഹന്‍ ലാലിന് കഥ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല. എനിക്കറിയാം, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമറിയാം. അറിയില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ഞങ്ങളാരും പറഞ്ഞിട്ടില്ല. മേജര്‍ രവി പറഞ്ഞല്ലോ എന്ന ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങള്‍ എത്രയോ വര്‍ഷമായി തമ്മില്‍ അറിയുന്നവരാണ്. ഈ സിനിമ നിര്‍മിക്കണമെന്നത് ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ്. സിനിമയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങള്‍ എല്ലാവരും ഈ സിനിയെ മനസിലാക്കിയിട്ടുണ്ട്. പക്ഷേ, ഞങ്ങള്‍ മനസിലാക്കിയതില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്തുക എന്നത് ഞങ്ങളുടെ കടമയാണ്.