അടുത്ത രണ്ടുമാസം വളരെ നിര്‍ണായകം! ജൂണ്‍,ജൂലൈ മാസം കൊവിഡ് അതിന്റെ പാരമ്യത്തിലെത്തും; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ജൂണ്‍- ജൂലൈ കാലയളവില്‍ രാജ്യത്ത് കൊവിഡ് വൈറസ് ബാധ പാരമ്യത്തില്‍ എത്തുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ഇന്ത്യ, ബംഗ്ലാദേശ് ഉള്‍പ്പെടെയുളള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് എയിംസ് ഡയറക്ടറുടെ പ്രവചനം.

മഴക്കാലത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ചില പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെ ഏറെക്കുറെ ശരിവെയ്ക്കുന്നതാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം. ജൂണ്‍- ജൂലൈ കാലയളവില്‍ കൊവിഡ് ബാധ അതിന്റെ പാരമ്യത്തില്‍ എത്തുമെന്നാണ് എയിംസ് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52,000 കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകള്‍. മുംബൈയിലെ 250 പേര്‍ ഉള്‍പ്പെടെ മഹാരാഷ്ട്രയില്‍ മാത്രം 500 പോലീസുകാരിലാണ് രോഗബാധ കണ്ടെത്തിയത്. അതിനിടെ ഡല്‍ഹിയില്‍ രണ്ടു ബിഎസ്എഫ് ജവാന്മാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 41 പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തി. ഇതോടെ ബിഎസ്എഫില്‍ മാത്രം കോവിഡ് ബാധിച്ച ജവാന്മാരുടെ എണ്ണം 190 കടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News