EntertainmentKeralaNews

ഭാർഗവി നിലയത്തിലെ ​ഗാനങ്ങൾ നശിപ്പിച്ചു, റീമേക്കിനേക്കുറിച്ച് തുറന്നടിച്ച് മധു

തിരുവനന്തപുരം: വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു നീലവെളിച്ചം. ഈ വര്‍ഷം  ഏപ്രിൽ 20നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. എന്നാല്‍ ചിത്രം വലിയ പരാജയമായിരുന്നു. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം നടത്തിയത്. 

റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1964-ലായിരുന്നു  നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്.

ഏ.വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ആ ചിത്രത്തില്‍ നസീര്‍, മധു,വിജയ് നിര്‍മ്മല എന്നിവരാണ് പ്രധാന വേഷം ചെയ്തത്. ഇപ്പോള്‍ ഭാര്‍ഗവീനിലയം റീമേക്ക് സംബന്ധിച്ച് തന്‍റെ അഭിപ്രായം തുറന്നു പറയുകയാണ് നടന്‍ മധു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു മധു. 

ആ ചിത്രത്തിന്‍റെ തുടക്കത്തില്‍ ആഷിഖ് അബു എന്നെ വന്ന് കണ്ടിരുന്നു. ആ ചിത്രത്തിന് സംഭവിച്ചത് അത് രണ്ട് ഭാഗമാണല്ലോ. അതില്‍ ടൊവിനോ അഭിനയിച്ച ഭാഗം നന്നായിരുന്നു. ടൊവിനോ തോമസ് തന്റെ വേഷത്തിൽ മികച്ചു നിന്നു.ഞാന്‍ അവതരിപ്പിച്ച ഒറിജിനല്‍ കഥാപാത്രത്തെ ടൊവിനോ അനുകരിച്ചില്ല. പകരം സ്വന്തം രീതിയില്‍ അയാള്‍ അവതരിപ്പിച്ചു.

രണ്ടാം ഭാഗത്ത്  പ്രേം നസീറിനേയും പി ജെ ആന്റണിയേയും അതിലും മികച്ചതാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നസീറിനോളം പോന്നതോ അതിന് മുകളില്‍ നില്‍ക്കുന്ന ഒരാൾക്ക് മാത്രമേ ഭാർഗവിയുടെ കാമുകനായ ശശികുമാറിന്റെ വേഷം വീണ്ടും അവതരിപ്പിക്കാൻ കഴിയൂ.പിന്നെ ഭാര്‍ഗവിയുടെ റോളില്‍ റിമ നന്നായി ചെയ്തു. പക്ഷെ ഭര്‍ഗവി നിലയത്തില്‍ ആ വേഷം അഭിനയിച്ച വിജയ് നിര്‍മ്മലയ്ക്ക് ഒരു ചൈതന്യം ഉണ്ടായിരുന്നു അത് സത്യമായിരുന്നു.  

പലരെയും ആക്കാലത്ത് ആ റോളിലേക്ക് ആലോചിച്ചു. എന്നാല്‍‌ സംവിധായകന്‍ വിന്‍സെന്‍റിന് തൃപ്തിയായില്ല. കണ്ണ് ശരിയാകുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴിലും തെലുങ്കിലുമൊക്കെ നോക്കി. അങ്ങനെ ഒരു ദിവസം സ്റ്റുഡിയോയിൽ ഒരു പെണ്ണ്  ചോറ്റുപാത്രവുമായി പോകുന്നു.

സംവിധായകൻ അവളുടെ കണ്ണ് ശ്രദ്ധിച്ചു. അന്വേഷിച്ചപ്പോൾ തിയറ്ററിലെ ഓപ്പറേറ്ററുടെ മകളാണ്. അദ്ദേഹത്തിന് ചോറും കൊണ്ട് വന്നതാണ്. അവളുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമുണ്ട്. ഇതുവരെ അഭിനയിച്ചിട്ടില്ല.അവസാനം വിന്‍സെന്‍റ് അവരെക്കൊണ്ട് അഭിനയിപ്പിക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു.

അഭിനയപരിചയമില്ലാതെ വെറുമൊരു സാധാരണ പെൺകുട്ടിയായിരുന്ന വിജയ നിർമലയുടെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. പിന്നീട് അവര്‍ തന്റെ പേരിൽ ഒരു റെക്കോർഡ് പോലും ഉള്ള ഒരു സംവിധായികയായി മാറി. ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വനിത സംവിധായിക എന്നതായിരുന്നു ആ റെക്കോഡ്. പകരം വയ്ക്കാനാകാത്ത ഒരു ചൈതന്യം അവരില്‍ ഉണ്ടായിരുന്നു. 

നസീറിന്‍റെ റോള്‍ വേറെ ആര് അഭിനയിച്ചാലും ശരിയാകില്ല.ഇപ്പോള്‍ അഭിനയിച്ച അഭിനേതാക്കളെ കുറ്റം പറയേണ്ട. ഏത് താരങ്ങൾ അഭിനനയിച്ചാലും ഭാർ​ഗവി നിലയം പോലെ വരില്ലെന്നും മധു വ്യക്തമാക്കി. നീല വെളിച്ചത്തിലെ ​ഗാനങ്ങൾ നശിപ്പിച്ച് കളഞ്ഞെന്നും മധു അഭിപ്രായപ്പെട്ടു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button