CrimeKeralaNews

തിരുവനന്തപുരത്ത് വൻ പെണ്‍വാണിഭസംഘം പിടിയില്‍

തിരുവനന്തപുരം :നഗരത്തില്‍ സജീവമായിരുന്ന ഉത്തരേന്ത്യന്‍ പെണ്‍വാണിഭ സംഘം പിടിയിലായി.9 വീതം സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണു കസ്റ്റഡിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇവരുടെ കൂട്ടത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നിന്നാണ് ഇന്നലെ ഇവരെ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. ഇതിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.

അസാം പൊലീസും കേരള പൊലീസും സംയുക്തമായി റെയ്ഡ് നടത്തുകയായിരുന്നു. പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യനടത്തിപ്പുകാരും അസാം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും പിടിയിലായി. അസാം പോലീസിന്റെ സമയോചിതമായ ഇടപെടലാണ് ഇവരെ പിടികൂടാൻ സഹായിച്ചത്. ഉത്തരേന്ത്യയില്‍നിന്നും സ്ത്രീകളെ കേരളത്തിലെത്തിച്ചു പെണ്‍വാണിഭം നടത്തുന്നതായി അസം പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 11ന് മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി അസം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

ഇരുവരുടെയും ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലായത്. തുടര്‍ന്ന് അസം പൊലീസ് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി. സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയെ കണ്ട സംഘം കാര്യങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഷാഡോ പൊലീസുമായി ചേര്‍ന്നു സംഘം റെയ്ഡ് നടത്തുകയായിരുന്നു. അസാം, നാഗലാന്റ്, മേഘാലയ എന്നിവിടങ്ങളിലെ ദാരിദ്ര്യം അനുഭവിക്കുന്ന സ്ത്രീകളുടെ കുടുംബങ്ങളില്‍ ചെന്ന് പണം നല്‍കി ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ എത്തിക്കും. ഇവിടെ അനാശാസ്യ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കും.

ദമ്പതികളെന്ന് പറഞ്ഞാണ് മുറിയെടുക്കുന്നത്.ഇതിനായി വ്യാജ രേഖകളും ചമച്ചിരുന്നു. പുറത്ത് അറിയാതിരിക്കാന്‍ ലോഡ്ജിലുള്ളവര്‍ക്കും പണം നല്‍കിയിരുന്നു.ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു സഹായികളും പിടിയിലായിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം പ്രതികളെ അസാമിലേക്ക് കൊണ്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. ഇത്തരം സംഘങ്ങളെ പറ്റി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button