![](https://breakingkerala.com/wp-content/uploads/2021/04/parvathi-3.jpg)
കൊച്ചി:നയൻതാര നായികയായ അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. അന്നപൂരണി സിനിമ നെറ്റ്ഫ്ളിക്സിൽനിന്ന് നീക്കം ചെയ്തതിനുപിന്നാലെയാണ് പാർവതിയുടെ പ്രതികരണം എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് വിവാദത്തോട് പാർവതി പ്രതികരിച്ചിരിക്കുന്നത്.
അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണെന്നാണ് അന്നപൂരണി വിവാദത്തിൽ പാർവതി പ്രതികരിച്ചിരിക്കുന്നത്. സിനിമ ഇത്തരത്തിൽ സെൻസറിങ്ങിന് വിധേയമാകുമ്പോൾ ശ്വസിക്കാൻപോലും നമുക്ക് അനുവാദംകിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നും പാർവതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു.
സിനിമയിലൂടെ ശ്രീരാമദേവനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചുവെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും വ്യാപകമായ പരാതി ഉയർന്നതോടെയാണ് ചിത്രം വിവാദത്തിൽ അകപ്പെട്ടത്. ഇതിനുപിന്നാലെ ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചു.
കൂടാതെ മധ്യപ്രദേശിലെ ജബൽപൂരിലെ രണ്ട് വലതുപക്ഷ സംഘടനകൾ നൽകിയ വെവ്വേറെ പരാതികളുടെ അടിസ്ഥാനത്തിൽ നയൻതാര, അന്നപൂരണിയുടെ സംവിധായകൻ നീലേഷ് കൃഷ്ണ, നിർമാതാക്കൾ, നെറ്റ്ഫ്ളിക്സ് ഇന്ത്യാ കണ്ടന്റ് ഹെഡ് മോണിക്കാ ഷെർഗിൽ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന രമേഷ് സോളങ്കി എന്നയാളുടെ പരാതിയിൽ നേരത്തെ മുംബൈ പോലീസ് കേസെടുത്തിരുന്നു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്.
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.