![](https://breakingkerala.com/wp-content/uploads/2023/10/Gaza-hospitals.jpg)
ഗാസ സിറ്റി: ഗാസയിലെ ആശുപത്രികളിൽ 24 മണിക്കൂര്‍കൂടി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനം മാത്രമാണ് അവശേഷിക്കുന്നതെന്ന് യു.എൻ പലസ്തീൻ റെഫ്യൂജി ഏജൻസി. ഇതോടെ, ആശുപത്രികളിൽ കഴിയുന്ന ആയിരക്കണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ മൃതദേഹങ്ങളാലും പരിക്കേറ്റവരാലും നിറഞ്ഞ സ്ഥിതിയാണ് ഗാസയിലെ ആശുപത്രികളിൽ. ഗാസ സിറ്റിയിലെ ദാർ അൽ ഷിഫ ആശുപത്രിയിൽ കിടക്കകളിലും ഇടനാഴികളിലും മൈതാനങ്ങളിലും പോലും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങളാൽ മോർച്ചറിയും നിറഞ്ഞ സ്ഥിതിയാണ്. രോഗികൾ മാത്രമല്ല അൽ ഷിഫ ഹോസ്പിറ്റലിലെത്തുന്നത്. ഇസ്രയേൽ ബോംബാക്രമണങ്ങളിൽ നിന്നും അഭയം തേടുന്നതിനും ആളുകൾ ആശുപത്രിയെ ആശ്രയിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.
പ്രദേശത്തെ ഏറ്റവും മികച്ച മെഡിക്കൽ സംവിധാനങ്ങളുള്ള ആശുപത്രിയാണ് ഷിഫ. 35,000 നും 40,000 നും ഇടയിൽ ജനങ്ങൾ ഈ ആശുപത്രിയില്‍ അഭയം പ്രാപിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
“ഡോക്ടർമാർ അവരുടെ കുടുംബങ്ങളെ സുരക്ഷിതത്വത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി ഞാൻ ഒരു ഓപ്പറേഷൻ റൂം ടേബിളിലാണ് ഉറങ്ങിയത്. ആശുപത്രി ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്ന് ജനങ്ങൾ കരുതുന്നു. ആയിരക്കണക്കിന് ആളുകൾ അഭയം തേടി ആശുപത്രിയിലെത്തുന്നു. ഇത് അപകടകരമാണ്. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാൻ വരെ സാധ്യതയുണ്ട്, അൽ ഷിഫ ആശുപത്രിയിലെ ഡോ ഗസ്സൻ അബു സിത്ത പറഞ്ഞതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.