![](https://breakingkerala.com/wp-content/uploads/2022/09/vd-satheeshan.jpg)
തിരുവനന്തപുരം∙ നിയമസഭയിൽ സ്പീക്കറുടെ ചേംബറിനു മുന്നിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിഷേധം അടിച്ചമർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വാദി പ്രതിയായ സ്ഥിതിയെന്നും വി.ഡി.സതീശൻ ആരോപിച്ചു.
ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. പിന്നാലെ, സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിറങ്ങി. മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ എഴുന്നേറ്റ് ബഹളം വച്ചു. പിന്നാലെ, പണ്ട് കേസെടുത്തത് എന്തിനാണെന്ന് ശിവൻകുട്ടിക്ക് അറിയാമല്ലോയെന്ന് സതീശൻ ചോദിച്ചു.
പ്രതിപക്ഷ നിലപാട് നിരാശാജനകമെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. തുടർന്ന് ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് 9 മിനിറ്റ് മാത്രമാണ് സഭ ചേർന്നത്. പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ സഭാ ടിവി ഇന്നും സംപ്രേഷണം ചെയ്തില്ല.
ബുധനാഴ്ച സ്പീക്കറുടെ ചേംബറിനു മുൻപിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷത്തെ റോജി എം.ജോൺ, പി.കെ.ബഷീർ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, കെ.കെ.രമ, ഉമ തോമസ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 5 എംഎൽഎമാർക്കുമെതിരെയാണു ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി അസഭ്യം പറയുകയും ആക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തെന്ന വാച്ച് ആൻഡ് വാർഡ് ഷീന കുമാരിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണു കേസെടുത്തത്.