![](https://breakingkerala.com/wp-content/uploads/2022/06/agneepathjpeg.webp)
പാറ്റ്ന: അഗ്നിപഥ് സംഘർഷവുമായി ബന്ധപ്പെട്ട് ബീഹാറിൽ രണ്ട് സൈനിക പരീക്ഷ പരിശീലന കേന്ദ്രങ്ങൾക്കെതിരെ കേസെടുത്തു. മുസോഡിയിലെ റെയിൽവേ സ്റ്റേഷൻ കത്തിക്കലുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.
പാട്നയിലെ നാലും, പാലിഗഞ്ചിലെ രണ്ട് സെന്ററുകളും നീരീക്ഷണത്തിലാണ്. യൂട്യൂബും, വാട്സാപ്പ് വീഡിയോയും വഴി ചില സ്ഥാപന ഉടമകൾ ആക്രമണത്തിന് ആഹ്വാനങ്ങൾ നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ബീഹാറിൽ ഇതുവരെ അറസ്റ്റിലായത് 718 പേരാണ്.
അഗ്നിപഥ് പദ്ധതി പിൻവലിക്കും വരെ ബീഹാറിൽ പ്രക്ഷോഭം തുടരുമെന്ന് ആർ ജെ ഡി ദേശീയ വക്താവ് മൃത്യുഞ്ജയ് തിവാരി. പ്രക്ഷോഭം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയെന്ന് ആരോപിക്കുന്ന ബി ജെ പി തൊഴിൽ ഇല്ലാത്ത യുവാക്കളെ അപമാനിക്കുകയാണ്.
ബി ജെ പി – ജെഡിയു സഖ്യം അധികകാലം മുന്നോട്ട് പോകില്ല. അഗ്നിപഥിന് പിന്നാലെ തർക്കം രൂക്ഷമാകുകയാണ്. ജെഡിയു എത്തിയാൽ സഖ്യമെന്നതിൽ തീരുമാനം തേജസ്വി യാദവ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടേതാണ്. ആക്രമ സമരം ഒന്നിനും പരിഹാരമല്ല. സമാധാനപരമായ സമരത്തിലേക്ക് ഉദ്യോഗാർത്ഥികൾ മാറണമെന്നാണ് ആദ്യർത്ഥനയെന്നും മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
അഗ്നിപഥ് പദ്ധതി വഴി സായുധ സേനയിൽ ചേരുന്നവർക്കായി ആയുധ ഫാക്ടറികളിലും 10 ശതമാനം സംവരണം നൽകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 41 ആയുധ ഫാക്ടറികളിലെ 10 ശതമാനം ഒഴിവുകൾ നീക്കിവയ്ക്കും. പ്രതിരോധ മന്ത്രാലയത്തിലെ പത്തു ശതമാനം ഒഴിവുകൾ അഗ്നിപഥ് പദ്ധതി വഴി വരുന്നവർക്ക് ലഭിക്കും.
തീരസംരക്ഷണ സേനയിലും, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിക്ക് സാധ്യതയുണ്ടാകും. വ്യോമസേനാമന്ത്രാലയവും ‘അഗ്നിവീറു’കൾക്ക് സംവരണം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം കനക്കുകയാണ്. ബീഹാർ ഉൾപ്പെടെ പത്തിലധികം സംസ്ഥാനങ്ങളിൽ ഉദ്യോഗാർത്ഥികൾ തെരുവിൽ പ്രതിഷേധത്തിലാണ്. പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് സത്യാഗ്രഹം ഇന്ന് രാവിലെ പത്തരയ്ക്ക് ദില്ലി ജന്ദർ മന്ദറിൽ നടക്കും.
പദ്ധതി ഉപേക്ഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യം. കരാർ ജോലികൾ വ്യാപിപ്പിക്കാനും സ്ഥിരം ജോലി അവസാനിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നു കോൺഗ്രസ് ആരോപിക്കുന്നു. സമാധാന പരമായ സമരത്തെയാണ് അനുകൂലിക്കുന്നതെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിഷേധത്തിന് പിന്നാലെയുള്ള സംഘർഷത്തിൽ പൊലീസ് നടപടി തുടരുകയാണ്.
ബീഹാറിൽ അറൂന്നൂറിലേറെ പേർ അറസ്റ്റിലായി. യു പി സംഘർഷവുമായി ബന്ധപ്പെട്ട് 250 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ സൈനിക പ്രവേശനത്തിനുള്ള പരിശീലന സ്ഥാപനങ്ങളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.