കള്ളൻ കപ്പലിൽ തന്നെ; ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നത് ഉദ്യോഗസ്ഥൻ
![](https://breakingkerala.com/wp-content/uploads/2021/05/police-7.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതലായ സ്വർണവും വെള്ളിയും പണവും മോഷ്ടിച്ചതിന് പിന്നിൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ തന്നെയാണെന്ന് കണ്ടെത്തൽ. കോടതിയിൽ സൂക്ഷിച്ച സ്വർണവും വെള്ളിയും പണവും നഷ്ടപ്പെട്ടത് ഏറെ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു. 110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് മോഷണം പോയത്. 2010 മുതൽ 2019 വരെ കോടതിയിലേക്കെത്തിയ സ്വർണമാണ് പ്രതി മോഷ്ടിച്ചത്.
2020 ലെ സീനിയർ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്ന് വകുപ്പുതല പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ ഇപ്പോൾ സർവീസിൽ ഇല്ല. ഇയാള്‍ക്ക് പുറമേ നിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷിക്കും. സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയെ പേരൂർക്കട പൊലീസ് നിരീക്ഷണത്തിലാക്കി. ഇയാള്‍ക്കെതിരെ നടപടി നിർദേശിച്ച് സബ് കളക്ടർ മാധവിക്കുട്ടി റിപ്പോർട്ട് നൽകി.
തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നിതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചതായി വ്യക്തമായത്. 2018 – 2020 വരെ ലോക്കറിലെത്തിയ സ്വർണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. സാധാരണ തൊണ്ടിമുതലിന്‍റെ കസ്റ്റോഡിയൻ സീനിയർ സൂപ്രണ്ടുമാരാണ്.
സീനിയർ സൂപ്രണ്ടുമാരോ അല്ലെങ്കിൽ ലോക്കറിൻെറ താക്കോൽ സൂക്ഷിക്കുന്ന സ്ഥലമറിവുന്ന മറ്റോരാ ആണ് സ്വർണമെടുത്തിരിക്കുന്നതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. കോടതിയിൽ സ്വർണം സൂക്ഷിച്ച ഭാഗത്തേക്ക് പുറത്തിനിന്നൊരാൾക്ക് പ്രവേശനം ബുദ്ധിമുട്ടാണ്. കള്ളന്മാർ മോഷ്ടിക്കുകയാണെങ്കിൽ ഈ രീതിയിൽ ആകുകയുമില്ല. അപ്പോൾ പിന്നെ കള്ളൻ കപ്പലിൽ തന്നെയാണെന്ന് പൊലീസ് ഊഹിച്ചു. അങ്ങനെയാണ് അന്വേഷണം ഉദ്യോഗസ്ഥരിലേക്ക് നീങ്ങിയത്.
2017 മുതൽ 2021 ഫെബ്രുവരിയുള്ള തൊണ്ടി മുതൽ ഓഡിറ്റ് നടത്തിയ എജി എല്ലാം സുരക്ഷിതമെന്ന റിപ്പോർട്ടാണ് നൽകിയത്. അതിനാൽ എജി ഓഡിറ്റിന് ശേഷം മോഷണം നടക്കാനാണ് സാധ്യതയെന്നാണ് പൊലീസ് കരുതുന്നത്. സ്വർണാഭരണം മോഷ്ടിച്ച ശേഷം അതേ തൂക്കമുള്ള മുക്കുപണ്ടം ലോക്കറിൽ സൂക്ഷിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.