കോഴിക്കോട്: ട്യൂഷന് ക്ലാസ് കഴിഞ്ഞ് മടങ്ങിവരവെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് (Plus One Student) പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം ( Sexual Assault). കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വളയം ഭൂമിവാതിക്കൽ കളത്തിൽ ബിജു(30)വിനെ ആണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ കുതറിയോടി. മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളതുപോലെ പെരുമാറുന്നതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്കെതിരേ പോക്സോ കേസ് ചുമത്തിയതായും പൊലീസ് അറിയിച്ചു.
കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ അസം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുള്‍ സത്താര്‍(60) ആണ് പിടിയിലായത്. ഇയാളും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
വീട്ടു ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ അസമില്‍ നിന്നെത്തിച്ചത്. ഒരു മാസത്തോളം പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞയാഴ്ച ലോഡ്ജില്‍ നിന്ന് ഇറങ്ങിയോടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. അസമില്‍ നിന്നെത്തിയാളുള്‍പ്പെടെ രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു. കേസില്‍ ഇനിയും അറസ്റ്റിന് സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.