കോട്ടയത്ത് വ്യാജരേഖ ചമച്ച് രണ്ടു കോടിയുടെ തട്ടിപ്പ്; മുഖ്യസൂത്രധാരനും ഭാര്യയും അടക്കം അഞ്ചു പേര്‍ പിടിയില്‍

കോട്ടയം: എസ്.ബി.ഐ ഭരണങ്ങാനം ശാഖയില്‍ നിന്നു വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കി രണ്ടുകോടി രൂപ തട്ടിയെടുത്തു. സംഭവത്തില്‍ പാലാ പൂവരണി വിളക്കുമാടം തറപ്പേല്‍ മനോജിനെ (43) അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. ഇയാളുടെ ഭാര്യ അടക്കം നാലു പേരെ നേരത്തെ പാലാ ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫ് അറസ്റ്റ് ചെയ്തിരുന്നു. നാലു വര്‍ഷം മുമ്പേ ഇയാള്‍ പദ്ധതി എഴുതിതയാറാക്കി കൂട്ടാളിളെ അണിനിരത്തിയായിരിന്നു തട്ടിപ്പ് നടത്തിയത്.

2015-ല്‍ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കി കൃത്യമായി തവണകളടച്ച് ബാങ്കിന്റെ വിശ്വാസം ആര്‍ജ്ജിച്ചശേഷമാണ് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി രണ്ട് കോടിയോളം രൂപ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്തത്. വ്യാജമായി നിര്‍മിച്ച കരമടച്ച രസീതുകളും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും അനുബന്ധ രസീതുകളും നിര്‍മിച്ചാണ് തട്ടിപ്പിന് ഇയാള്‍ കളമൊരുക്കിയത്.

സമീപത്തെ രണ്ട് വില്ലജ് ഓഫീസുകളുടെ പേരിലുണ്ടാക്കിയ വ്യാജരേഖകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ബാങ്കിന്റെ ഭരണങ്ങാനം ശാഖയിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. മുന്‍ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പുതിയതായി എത്തിയ ബാങ്ക് ഉദ്യോഗസ്ഥരാണ് തട്ടിപ്പ് കണ്ടുപിടിച്ചത്.

മുഖ്യപ്രതി മനോജിന്റെ ഭാര്യ ആനി ജോസഫ് (40), പോണാട് കുര്യാലപ്പുഴ സിബി (52), മേലുകാവ് പുരയിടത്തില്‍ ജയ്‌സണ്‍ (50), കൊല്ലപ്പള്ളി മണിക്കുട്ടി എന്നിവരാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News