കൊവിഡിനെ പ്രതിരോധിക്കാന്‍ ‘സ്മാര്‍ട്ട് ഇന്‍ഡിക്കേറ്റര്‍’; ഏഴാം ക്ലാസുകാരനെ തേടിയെത്തിയത് ദേശീയ പുരസ്‌കാരം

കണ്ണൂര്‍: കൊവിഡ് കാലത്ത് വാച്ചിനെ പ്രതിരോധ ഉപകരണമായി മാറ്റിയെടുത്ത് പുതിയ കണ്ടുപിടിത്തവുമായി ഷാരോണ്‍. 12 വയസുകാരന്റെ ചിന്തയില്‍ വിരിഞ്ഞ ഈ ‘സ്മാര്‍ട്ട് ഇന്‍ഡിക്കേറ്ററിന്’ കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ ഇന്ത്യയുടെ ഇന്‍സ്‌പെയര്‍ പുരസ്‌കാരത്തിനും അര്‍ഹതനേടി. കൂടാതെ പതിനായിരം രൂപ പാരിതോഷികവും ലഭിച്ചു.

കൈ അറിയാതെ മുഖത്തിന്റെ ഭാഗത്തേക്കുയര്‍ന്നാല്‍ ബീപ് ശബ്ദം കേള്‍പ്പിക്കുന്ന വാച്ചാണിത്. മൂന്ന് മാസങ്ങള്‍ക്കു മുമ്പ് പ്രോജക്ട് വിവരങ്ങള്‍ ഇ-മെയിലായി നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന് അയച്ചുകൊടുത്തിരുന്നു. പ്രോജക്ട് തിരഞ്ഞെടുക്കപ്പെട്ടതായി ഡിസംബര്‍ 24-ന് മറുപടിയെത്തി. അടുത്ത ദിവസം ഷാരോണിന്റെ അക്കൗണ്ടില്‍ 10,000 രൂപയുമെത്തി.

ചെത്തുതൊഴിലാളിയായ പഴയന്നൂര്‍ നീര്‍ണമുക്ക് പഴൂത്രപ്പടി ഷാനിമോന്റെയും രാധികയുടെയും മകനാണ് ഷാരോണ്‍. പഴയന്നൂര്‍ ഗവ.ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷം വടക്കാഞ്ചേരി ഉപജില്ലയില്‍ ശാസ്ത്രമേളയില്‍ ഷാരോണ്‍ അവതരിപ്പിച്ച സ്പോഞ്ച് സിറ്റിക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News