31.1 C
Kottayam
Tuesday, May 14, 2024

ശങ്കരാചാര്യന്മാര്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നത് എന്തുകൊണ്ട്?വിശദീകരണങ്ങള്‍ ഇങ്ങനെ

Must read

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍മികത്വം വഹിക്കാനൊരുങ്ങുന്ന അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ഇതിനോടകം തന്നെ വലിയ ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ മാസം 22 ന് നടക്കാനിരിക്കുന്ന ചടങ്ങിൽ രാജ്യത്തെ കലാ- സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് പങ്കെടുക്കുന്നത്.

എന്നാൽ സനാതന ഹിന്ദു ധർമ്മത്തിലെ നാല്‌ ഉന്നത ആത്മീയ നേതാക്കളായ ജഗത്ഗുരു ശങ്കരാചാര്യമാർ അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ദി സ്ട്രഗിൾ ഫോർ ഹിന്ദു എക്‌സിസ്‌റ്റൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ ഹിന്ദുക്കളെ സംരക്ഷിക്കുക, അവർക്കുവേണ്ടി പോരാടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ഹിന്ദുത്വ അനുകൂല പോർട്ടലാണിത്. എന്തുകൊണ്ടാണ് ചടങ്ങിൽ നിന്ന് ഉന്നത ആത്മീയ നേതാക്കൾ വിട്ട് നിൽക്കുന്നത് ? പോർട്ടൽ വിശദീകരിക്കുന്നു

പ്രതിഷ്‌ഠ ചടങ്ങിലെ മുഖ്യ ആകർഷണമായ പ്രധാനമന്ത്രിയുടെ സാന്നിധ്യം തന്നെയാണ് ചടങ്ങിനെക്കുറിച്ച് മുതിർന്ന ദർശകർക്കിടയിൽ ആശങ്ക ഉണർത്തുന്നത് എന്ന് പറയാം. പൂർവ്വാംനായ ഗോവർദ്ധൻമഠം പുരി പീഠത്തിലെ ശങ്കരാചാര്യ സ്വാമി ശ്രീ നിശ്ചലാനന്ദ സരസ്വതി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഒരു പവിത്രമായ ക്ഷേത്രം നിർമ്മിക്കുന്നതിൽ കേന്ദ്രീകൃതമല്ല സർക്കാരിന്റെ ശ്രമം എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നിർമിക്കപ്പെടുന്നത് ക്ഷേത്രമല്ലെന്നും മറിച്ച്‌ ഒരു ‘ശവകുടീരം’ ആണെന്നാണ് അദ്ദേഹം പറയുന്നത്. പരമ്പരാഗത ക്ഷേത്രനിർമ്മാണത്തിൽ അന്തർലീനമായിട്ടുള്ള പവിത്രതയും ആദരവും ഈ പദ്ധതിക്ക് ഇല്ലെന്ന ധാരണയും അദ്ദേഹം പങ്കുവെക്കുന്നു.

“തങ്ങളുടെ സ്ഥാനവുമായി ബന്ധപ്പെട്ട അന്തസ്സും മഹത്വവും നിലനിർത്താനുള്ള പ്രതിബദ്ധതയാണ് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം. ശ്രീരാമനോട് ബഹുമാനം ഇല്ലാത്തതിനാലല്ല പങ്കെടുക്കാനുള്ള വിമുഖത, മറിച്ച് ചില നേതാക്കളുടെ അവസരവാദപരവും കൃത്രിമവുമായ രാഷ്ട്രീയത്തിനെതിരായ തത്വാധിഷ്ഠിത നിലപാടാണ്. ഈ നിലപാട് ആത്മീയ നേതൃത്വത്തിന്റെ സ്വാതന്ത്ര്യവും ധാർമ്മിക സമഗ്രതയും ഊന്നിപ്പറയുന്നു. വക്രമായ വ്യക്തികളുടെ രാഷ്ട്രീയസ്വാധീനത്തിൽ നിന്ന് മുക്തമാണ്, ” അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്ര നിർമ്മാണത്തിൽ സന്തോഷം പ്രകടിപ്പിച്ചിട്ടും ശൃംഗേരി ശാരദാ പീഠത്തിലെ ശങ്കരാചാര്യർ സ്വാമി ശ്രീ ഭാരതി തീർഥ് ജി ക്ഷണം നിരസിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ഷേത്രം ഇപ്പോഴും നിർമ്മാണത്തിലാണ് എന്നതാണ് കാരണം. നിർമ്മാണത്തിനുള്ള ക്ഷേത്രത്തിൽ ദൈവിക പ്രതിഷ്ഠ നടത്തുന്നത് അനുചിതമാണെന്ന് അദ്ദേഹം കരുതുന്നു. അത്തരമൊരു പ്രവൃത്തിയുടെ നീതിയെക്കുറിച്ചുള്ള ആശങ്കകളാണ് ക്ഷണം നിരസിക്കാൻ കാരണം.

സംഭവങ്ങളുടെ നിർഭാഗ്യകരമായ വഴിത്തിരിവ് മൂലം അയോധ്യയിൽ ഏഷ്യയിലെ ഏറ്റവും വലിയ മസ്ജിദ് നിർമ്മിക്കപ്പെടുന്നതിലും അദ്ദേഹത്തിന് ആശങ്ക ഉണ്ട്. രാം മന്ദിർ ട്രസ്റ്റ് അവരിൽ നിന്നോ അവരുടെ പ്രതിനിധികളിൽ നിന്നോ ഉപദേശം തേടിയിട്ടില്ല എന്ന വസ്തുതയും വിട്ട്നിൽക്കലിന് കാരണമായിട്ടുണ്ട്. ഇത് പ്രധാന ആത്മീയ നേതാക്കളുമായി കൂടിയാലോചന ഉണ്ടായിട്ടില്ല എന്നാണ് സൂചിപ്പിക്കുന്നത്.

മോദി സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. ക്ഷേത്ര നിർമ്മാണം നടത്തിയ സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദുവികാരം മുതലെടുക്കുകയാണെന്ന് അദ്ദേഹം വാദിക്കുന്നു.

പ്രതിഷ്ഠ ചടങ്ങ് അനുയോജ്യമല്ലാത്ത സമയത്താണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ദ്വാരക ശാരദാപീഠത്തിലെ ശങ്കരാചാര്യ ശ്രീ സ്വാമി സദാനന്ദ് സരസ്വതി രാമമന്ദിർ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. വിശുദ്ധ ഗ്രന്ഥങ്ങൾ അനുസരിച്ച്, അശുഭ മാസത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ശ്രീരാമന്റെ ശുഭകരമായ ജന്മദിനമായ രാമനവമിയാണ് കൂടുതൽ അനുയോജ്യമായ സമയം എന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.

സംഭവത്തിന്റെ രാഷ്ട്രീയവൽക്കരണമാണ് ഇപ്പോഴത്തെ ചടങ്ങിന് കാരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ സമയം രാഷ്ട്രീയ മുതലെടുപ്പിന് സ്വീകരിച്ചതാണെന്നും താന്ത്രികവിധി പ്രകാരമുള്ളതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാമനവമി സമയത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

ആ സമയം പ്രതിഷ്ഠ നടത്തിയാൽ ബിജെപി നേതാക്കൾക്ക് രാഷ്ട്രീയ നേട്ടത്തിനായി അതുപയോഗിക്കാൻ സാധിക്കില്ല. ക്ഷേത്ര പ്രതിഷ്ഠയെ ചുറ്റിപ്പറ്റിയുള്ള തീരുമാനമെടുക്കലിന് രാഷ്ട്രീയ മാനം കൂടിയുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ധർമ്മശാസ്ത്ര വിരുദ്ധരാകാൻ തല്‍പര്യമില്ലെന്നു ചൂണ്ടിക്കാട്ടി പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ജ്യോതിർമഠത്തിലെ ശങ്കരാചാര്യ സ്വാമി ശ്രീ അവിമുക്തേശ്വരാനന്ദ സരസ്വതി തീരുമാനിച്ചതായി ജനുവരി 9 ന് ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു. ” ഞങ്ങൾ മോദി വിരുദ്ധരല്ല, പക്ഷേ ധർമ്മശാസ്ത്ര വിരുദ്ധരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” എന്നാണദ്ദേഹം വിട്ടുനിൽക്കലിനെക്കുറിച്ച് വ്യക്തമാക്കിയത്.

ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന രാമക്ഷേത്ര സമർപ്പണത്തിൽ ഹിന്ദു ധർമ്മത്തിലെ പരമോന്നത സന്യാസിമാര്‍ പങ്കെടുക്കാത്തത് എങ്ങനെ പ്രതിഫലിക്കുമെന്നത് കാത്തിരുന്ന കാണേണ്ടതാണ്. മതപരമായ തിരിച്ചടികൾക്കപ്പുറം, വിശാലമായ സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഈ തിരസ്കാരങ്ങൾക്ക് സാധിക്കുമെന്നാണ് പല വിദഗ്ധരും വിലയിരുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week