CrimeKeralaNews

ഏഷ്യാനെറ്റിലെയും ഇന്ത്യാവിഷനിലെയും ജയ്ഹിന്ദിലെയും മാധ്യമപ്രവര്‍ത്തകന്‍,സ്വപ്‌നയുടെ ഒടുവിലെ അടുപ്പക്കാരന്‍,ഇതിനപ്പുറം ആരാണ് ഷാജ്കിരണ്‍

കൊച്ചി: ‘പ്ലീസ് സേവ് മീ’ എന്ന് നിലവിളിച്ചപ്പോഴാണ് ഞാന്‍ സ്വപ്നയെ കാണാന്‍ പാലക്കാട്ടേക്ക് പോയത്’. സരിത്തിനെ ‘വിജിലന്‍സ് ‘ തട്ടിക്കൊണ്ടുപോയപ്പോള്‍ അലമുറയിട്ട സ്വപ്നയെ സഹായിക്കാന്‍, ഷാജ് കിരണ്‍, പാലക്കാട്ടേക്ക് വണ്ടി തിരിച്ചു വിട്ടു. തന്റെ അടുത്ത സുഹൃത്താണെങ്കിലും, ഇന്നലെ വന്നത് ഇടനിലക്കാരനായി എന്ന് സ്വപ്നയും. ഇന്ന് സ്വപ്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയ ശേഷം, മുഖ്യമന്ത്രിക്ക് വേണ്ടി കേസ് ഒത്തുതീര്‍പ്പാക്കാന്‍ മാധ്യമ പ്രവര്‍ത്തകനായ ഷാജ് കിരണ്‍ ശ്രമിച്ചു എന്നാരോപിച്ചപ്പോഴാണ് എല്ലാവരും ഇങ്ങനെയാരാളെ ശ്രദ്ധിക്കുന്നത്.

ജയ്ഹിന്ദിലും, ഇന്ത്യാവിഷനിലും, ഏഷ്യാനെറ്റ് ന്യൂസിലും ഒക്കെയായി നിരവധി പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കിയിരുന്നെങ്കിലും, ഇപ്പോള്‍ മാധ്യമ രംഗത്ത് സജീവമല്ല, ഷാജ് കിരണ്‍. താന്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യക്കായി കുറച്ചുനാള്‍ പിആര്‍ വര്‍ക്ക് ചെയ്തിരുന്നതായി ഷാജ് സമ്മതിക്കുന്നുണ്ട്. ഭാര്യയും കുറച്ചുനാള്‍ ബിലീവേഴ്സ് ചര്‍ച്ചിന് വേണ്ടി ജോലി ചെയ്തിരുന്നു.

കൊട്ടാരക്കര സ്വദേശിയാണ് ഷാജ് കിരണ്‍. തിരുവനന്തപുരത്ത് മാര്‍ ഇവാനിയോസില്‍ നിന്ന് ഡിഗ്രി പാസായ ശേഷം കോട്ടയത്ത് എംജി സര്‍വകലാശാലയില്‍ നിന്ന് ജേണലിസത്തില്‍ പിജി. ചാനല്‍ രംഗത്തേക്ക് 2009 ല്‍ കടന്നുവന്ന ഷാജ് പിന്നീട് സ്വതന്ത്രമായി ബിസിനസിലേക്ക് തിരിഞ്ഞു. പിആര്‍ ഏജന്‍സി നടത്തിപ്പ് വഴി സെലിബ്രിറ്റികളുമായി അടുത്തു. കുറച്ചുനാള്‍ രാഷ്ട്രീയം പയറ്റിയെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടായില്ല.

ഏതെങ്കിലും പാര്‍ട്ടിയോട് പ്രത്യേക മമത കാട്ടാതെ എല്ലാവരുടെയും ആളായി ഷാജ് കിരണ്‍. ‘കോണ്‍ഗ്രസുകാരുമായോ ബിജെപിക്കാരുമായോ ബന്ധമില്ല. ഷാജ് കിരണ്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഷാജി കിരണ്‍ എന്നത് സുഹൃത്തുക്കള്‍ വിളിക്കുന്ന പേരാണെന്നും ഷാജ് കിരണ്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലാണ് ഷാജിന്റെ കമ്പം. സ്വപ്നയുമായി അടുക്കുന്നതും അങ്ങനെയാണല്ലോ. ‘സ്വപ്നയുടെ തിരുവനന്തപുരത്തുള്ള ഭൂമിയുടെ കച്ചവടവുമായി ബന്ധപ്പെട്ടാണ് പരിചയപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല. ഇവരുടെ പക്കല്‍ പണം ഇല്ലാത്തതിനാല്‍ കുറഞ്ഞ വിലയ്ക്കായാലും വില്‍ക്കാന്‍ തയാറാണെന്നു പറഞ്ഞു. എന്നാല്‍ അല്ലാതെ പണം സംഘടിപ്പിക്കാമെന്നും ഭൂമി ഇപ്പോള്‍ വിറ്റാല്‍ വില കിട്ടില്ലെന്നും പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചിരുന്നില്ല’, ഷാജ് പറയുന്നത് ഇങ്ങനെ.

എന്തായാലും, ഇപ്പോള്‍ സോഷ്യല്‍ മീഡിയ, ഷാജ് കിരണിന്റെ വിശേഷങ്ങള്‍ കുത്തിപ്പൊക്കുന്ന തിരക്കിലാണ്. ഷാജ് ഏഷ്യാനെറ്റില്‍ ‘എഫ്ഐആര്‍’ എന്ന ക്രൈം ന്യൂസ് പരിപാടി അവതരിപ്പിച്ചിരുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചിലര്‍ പങ്കുവയ്ക്കുന്നു.

ഷാജിന്റെ ചില മുന്‍ സഹപ്രവര്‍ത്തകര്‍ ഷാജ് നരേന്ദ്ര മോദിക്കും, കെ വി തോമസിനും ഒപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റുചെയ്യുന്നു. അങ്ങനെ മൊത്തം കുത്തിപ്പൊക്കലാണ്.

അതിനിടെ, സ്വപ്നയെ പുകഴ്ത്തി ഷാജ് കിരണിട്ട ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്. എന്റെ ഹീറോ സ്വപ്ന സുരേഷാണെന്ന് തുടങ്ങുന്ന പോസ്റ്റില്‍ എം ശിവശങ്കറിന് ലൈഫ് മിഷനിലെ കമ്മീഷനായിരുന്നു ലക്ഷ്യം, സോളാറിലെ ലോക്കല്‍ വെളിപ്പെടുത്തല്‍ അല്ല ഇത് അന്താരാഷ്ട്ര നിലവാരം ഉള്ള വെളിപ്പെടുത്തലാണെന്നും ഷാജ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് പോസ്റ്റിട്ടത്

എന്റെ ഹീറോ സ്വപ്ന സുരേഷാണ്……. ഇരട്ട ചങ്കുള്ള നമ്മുടെ മുഖ്യമന്ത്രിയെ വരെ പറ്റിച്ച ശിവശങ്കരാ….. നിന്റെ പണി തീര്‍ന്നു….. സ്വര്‍ണ്ണ കടത്തല്ല…. ലൈഫ് മിഷനിലെ കമ്മീഷനായിരുന്നു ലക്ഷ്യം….സോളാറിലെ ലോക്കല്‍ വെളിപ്പെടുത്തല്‍ അല്ല ഇത് അന്താരാഷ്ട്ര നിലവാരം ഉള്ള വെളിപ്പെടുത്തല്‍…… സത്യം പുറത്തു വരണം…..’

സ്വപ്നയുമായി സൗഹൃദത്തില്‍ ആയിട്ട് 52 ദിവസമേ ആയിട്ടുള്ളുവെന്നാണ് ഷാജ് പറയുന്നത്. തന്നെയും സ്വപ്നയെയും തമ്മില്‍ അകറ്റാന്‍ ആരോ ശ്രമിക്കുന്നതായും സംശയിക്കുന്നു. അതേസമയം, തന്റെ സുഹൃത്താണെങ്കിലും, കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ഷാജ് കിരണ്‍ ആവശ്യപ്പെട്ടെന്ന് സ്വപ്ന സുരേഷ് പറയുന്നു. ഷാജ് കിരണ്‍ മാനസികമായി തളര്‍ത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും സ്വപ്ന ആരോപിച്ചു.

പാലക്കാട്ട് എത്തിയ ഷാജ് കിരണ്‍ ബുധനാഴ്ച ഉച്ച മുതല്‍ വൈകിട്ട് വരെ മാനസികമായി പീഡിപ്പിച്ചു. മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോട് സംസാരിക്കണം. നികേഷ് വന്നു കാണും, അയാള്‍ക്ക് തന്റെ ഫോണ്‍ നല്‍കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസം ഷാജ് കിരണുമായുള്ള സംഭാഷണത്തിനിടെ സരിത്തിനെ പൊക്കുമെന്ന് അയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സരിത്തിനെ പിടിച്ചുകൊണ്ടുപോകും എന്ന് ഷാജ് കിരണ്‍ തലേദിവസം തന്നെ പറഞ്ഞു. സരിത്തിനെ പിടിച്ചുകൊണ്ടുപോയത് വിജിലന്‍സ് ആണെന്ന് ആദ്യം അറിയിച്ചതും ഷാജ് കിരണ്‍ ആണ്. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും മറ്റ് തെളിവുകളും ഉടന്‍ പുറത്തുവിടുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്ന സുരേഷിനെതിരായ കേസ് റദ്ദാക്കാന്‍ നാളെ ഹര്‍ജി നല്‍കുമെന്ന് അഭിഭാഷകന്‍ കൃഷ്ണരാജ് വ്യക്തമാക്കി. സ്വപ്നയ്ക്ക് എതിരായ കേസ് നിലനില്‍ക്കില്ല. മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ സ്വപ്നയുടെ അടുത്തെത്തിയത്. ഷാജ് കിരണുമായുള്ള സംഭാഷണം നാളെ പുറത്തുവിടും. കെ പി യോഹന്നാന്റെ ജീവനക്കാരന്‍ എന്ന നിലയിലാണ് ഷാജ് കിരണിനെ പരിചയപ്പെടുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി

അതേസമയം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഒരു എസ്പിയും 10 ഡിവൈഎസ്പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല. സ്വപ്നയും പി സി ജോര്‍ജ്ജും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന കെ ടി ജലീലിന്റെ പരാതി അന്വേഷിക്കാനാണ് വന്‍ സംഘം. കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് അതിവേഗം പ്രത്യേക സംഘം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസുധനനാണ്. പി സി ജോര്‍ജ്ജിനെയും സ്വപ്നയെയും സരിത എസ് നായരെയും സംഘം വൈകാതെ ചോദ്യം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button