KeralaNews

വെള്ള -നീല കാർഡുടമകൾക്ക് അഞ്ചുകിലോ അരി,12 ഇനങ്ങളും വാങ്ങാം; തുറക്കുന്നത് 1600 ഓണചന്തകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്പെഷ്യൽ ഓണം ഫെയറുകളൊരുക്കി സംസ്ഥാന സർക്കാർ. ഇന്നും നാളെയുമായി ജില്ലാതല സപ്ലൈകോ സ്റ്റാളുകളും 23 മുതൽ താലൂക്കുതല ഫെയറുകളും ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആധുനിക സൂപ്പർമാർക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വിൽപ്പന രീതികളും സൗകര്യങ്ങളുമാണ് സജ്ജമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പ്രാദേശിക കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനം എന്നിവയും ഒരുക്കും. സബ്സിഡി സാധനങ്ങൾക്ക് പുറമെ വിവിധ ഓഫറുകളും ലഭ്യമാണ്. ഈ ഓണക്കാലത്ത് വിപണി ഇടപെടലിനായി 250 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങളാണ് സപ്ലൈകോ സംഭരിക്കുന്നത്.

ഓരോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണിത്. മാത്രമല്ല, ഇത്തവണ 5 ഇനം പുതിയ ശബരി ഉൽപ്പന്നങ്ങൾ കൂടി സപ്ലൈകോ വിപണിയിൽ എത്തിക്കുന്നു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വെള്ള, നീല കാർഡുടമകൾക്ക് സ്പെഷ്യലായി 5 കിലോ അരി റേഷൻകടകളിലൂടെ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൺസ്യൂമർഫെഡിന്റെ 1600 ഓണചന്തകൾ ആരംഭിക്കുകയാണ്. അതുവഴി ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിലെത്തിയപ്പോൾ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് 13 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കില്ല എന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാളിതുവരെയും അത് പാലിക്കാൻ കഴിഞ്ഞുവെന്നതിൽ സർക്കാരിന് അഭിമാനമുണ്ട്. നിത്യോപയോഗ സാധനങ്ങൾ അമിതവിലയില്ലാതെ എല്ലാവർക്കും ലഭ്യമാക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. അതുവഴി ഓണക്കാലത്ത് വിലക്കയറ്റത്തെ ഒരുപരിധിവരെ പിടിച്ചു നിർത്താൻ കഴിയും എന്നും പ്രതീക്ഷിക്കുകയാണ്. സപ്ലൈകോയും, കൺസ്യൂമർഫെഡും ഒരുക്കുന്ന ഓണം ഫെയറുകൾ ഉപയോഗപ്പെടുത്തുക. ഓണം ഏറ്റവും സന്തോഷത്തോടെ നമുക്ക് ആഘോഷിക്കാമെന്ന് കുറിപ്പിലൂടെ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button