നാഗ്പൂര്‍: സമീപകാലത്തെ മോശം ബാറ്റിംഗ് ഫോമിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രോഹിത്തിന്‍റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.രോഹിത്, സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സ് നേടാനായിട്ടില്ലെങ്കിലും നിങ്ങളെ ഹിറ്റ്മാനാക്കിയ ഏകദിന ഫോര്‍മാറ്റില്‍ കളിക്കാനിറങ്ങുമ്പോൾ ആത്മവിശ്വാസമുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. എന്ത് ചോദ്യമാണിതെന്നായിരുന്നു ഇതിന് രോഹിത്തിന്‍റെ ആദ്യ പ്രതികരണം.
ഇത് വേറൊരു ഫോര്‍മാറ്റാണ്, വേറെ കളിയാണ്, ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ പലപ്പോഴും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്. ഞാനും നിരവധി തവണ അത്തരം കാര്യങ്ങള്‍ നേരിട്ടിട്ടുള്ളയാളാണ്. ഓരോ ദിവസും ഓരോ പരമ്പരയും പുതിയ തുടക്കങ്ങളാണ്. അതുകൊണ്ട് തന്നെ പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ ഒരുക്കമാണ്. മുമ്പ് എന്ത് സംഭവിച്ചു എന്ന് അധികം ആലോചിക്കേണ്ട കാര്യമില്ല.
മുന്നിലുള്ള വെല്ലുവിളികളെ എങ്ങനെ ഏറ്റെടുക്കുന്നുവെന്നത് മാത്രമാണ് പ്രധാനമെന്നും പരമ്പരയില്‍ മികച്ച തുടക്കമാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് രോഹിത്തിന് 31 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു. മോശം ഫോമിനെത്തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ നിന്ന് രോഹിത് സ്വയം മാറി നില്‍ക്കുകയും ചെയ്തിരുന്നു.
2023ലെ ഏകദിന ലോകകപ്പില്‍ കളിച്ചതുപോലെ ആക്രമണോത്സുക ക്രിക്കറ്റ് തന്നെയാകും ഇംഗ്ലണ്ടിനെതിരെയും കളിക്കുകയെന്ന് രോഹിത് പറഞ്ഞു.ടീമില്‍ പരിചയസമ്പന്നരായ നിരവധി താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ എങ്ങനെ കളിക്കണമെന്നും അവരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും പറയേണ്ട കാര്യമില്ലെന്നും രോഹിത് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നാഗ്പൂരില്‍ നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.