നിങ്ങളും കഞ്ചാവടിച്ചിട്ട് വാ… മാധ്യമ പ്രവർത്തകരോട് വി നായകൻ

സിനിമകള്‍ പോലെ തന്നെ അഭിമുഖങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയൂം ചര്‍ച്ച ചെയ്യപ്പെടുന്ന നടനാണ് വിനായകന്‍.

പന്ത്രണ്ട്’ എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ നടന്‍ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

അഭിമുഖങ്ങളില്‍ കഞ്ചാവ് അടിച്ചാണ് വിനായകന്‍ എത്തുന്നത് എന്ന് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അത്തരം വാക്കുകളോട് എന്താണ് പ്രതികരണം എന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചു. ‘നിങ്ങളും കഞ്ചാവടിച്ചിട്ട് വാ. കഴിഞ്ഞ പ്രാവശ്യം (ഒരുത്തീ പ്രസ് മീറ്റ്) എന്തൊക്കെ പറഞ്ഞു. അതിനൊക്കെ ഉത്തരം കൊടുക്കാന്‍ നിന്നാല്‍ കയ്യില്‍ നിന്ന് പോകും’ എന്നായിരുന്നു നടന്റെ പ്രതികരണം.

പ്രസ് മീറ്റിനിടയില്‍ മീ ടൂ വിവാദത്തെക്കുറിച്ചുള്ള ചോദ്യം മൂലം വിനായകന്‍ ക്ഷുഭിതനായി. മീ ടൂ എന്നത് ശാരീരികവും മാനസികവുമായ പീഡനം ആണെങ്കില്‍ അത് താന്‍ ചെയ്തിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. താന്‍ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്റെ മേലുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറയുന്നു.

‘എന്താണ് മീ ടൂ? അതില്‍ നിന്ന് നമുക്ക് തുടങ്ങാം. മാനസികവും ശാരീരികവുമായ പീഡനം ആണ്. ഇത് ഇന്ത്യന്‍ നിയമപ്രകാരം വളരെ വലിയൊരു കുറ്റമാണ്. ഇത്ര വലിയ കുറ്റകൃത്യത്തെ നിങ്ങള്‍ വളരെ ലളിതമായി തട്ടി കളയുകയാണോ? ഇവരെ പിടിച്ച്‌ ജയിലില്‍ ഇടണ്ടേ. എത്രപേര്‍ ജയിലില്‍ പോയിട്ടുണ്ട്? ഇത്ര വലിയ ഒരു കുറ്റകൃത്യം നടന്നിട്ടു മീ ടൂ എന്നൊരു ഊള വാക്കുമിട്ട് പറ്റിക്കുന്നു ജനത്തിനെ. തമാശ കളിക്കുന്നോ വിനായകനോട്. ഇനി എന്റെ മേല്‍ ഇത് ഇടാനണോ എന്നത് കൊണ്ടാണ് അന്ന് ഞാന്‍ എന്താണ് മീ ടൂ എന്ന് ചോദിച്ചത്. അതിന്റെ ഉത്തരം ഞാന്‍ പറയാം. ഞാന്‍ അത് ചെയ്തിട്ടില്ല’, വിനായകന്‍ വ്യക്തമാക്കി.

‘ശാരീരികവും മാനസികവുമായ പീഡനം ആണ് മീ ടൂ എങ്കില്‍ അത് ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുള്ളത് പത്തും അതില്‍ കൂടുതല്‍ പെണ്ണുങ്ങളുമായി ശാരീരിക ബന്ധമാണ്. അത് റോഡില്‍ പോയിരുന്നു നോട്ടീസ് കൊടുക്കുന്നത് അല്ല. നിങ്ങള്‍ എന്റെ മേല്‍ ആരോപിച്ച മീ ടൂ ഞാന്‍ ചെയ്തിട്ടില്ല. വിനായകന്‍ അത്ര തരം താഴ്ന്നവന്‍ അല്ല പെണ്ണിനെ പിടിക്കാന്‍,’ വിനായകന്‍ പറഞ്ഞു.

ഒരുത്തീ സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിലെ ലൈംഗിക പരാമര്‍ശം മാധ്യമപ്രവര്‍ത്തകയോട് ആയിരുന്നില്ല ഉദേശിച്ചത് എന്നും വിനായകന്‍ പറഞ്ഞു. ‘അന്ന് ആ പെണ്‍കുട്ടിയോടല്ല ഞാന്‍ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കില്‍ ആ കൊച്ചിനോട് ഞാന്‍ സോറി പറയുന്നു. ആ കൊച്ചിന് അങ്ങനെ തോന്നിയില്ലെങ്കില്‍ സോറി പിന്‍‌വലിക്കുന്നു’ എന്നും വിനായകന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News