KeralaNews

ഭാര്യയുമായി പിണങ്ങി വീട് വിട്ടിറങ്ങി; വൈക്കത്ത് പിഞ്ചുകുഞ്ഞിനെ ക്ഷേത്രനടയില്‍ ഉപേക്ഷിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

വൈക്കം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവാവ് പിഞ്ചു കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവാവ് ഇവരുടെ ഒരു വയസ്സുള്ള കുഞ്ഞിനെ വൈക്കം മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതോടെ എത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയും കുഞ്ഞിനെ മാതാവിന് കൈമാറുകയും ചെയ്തു. ഞായറാഴ്ച വൈകീട്ട് വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. ആലപ്പുഴ പെരുമ്പളം സ്വദേശിയായ യുവാവാണ് പിടിയിലായത്. ഞീഴൂര്‍ സ്വദേശിയാണ് കുഞ്ഞിന്റെ മാതാവ്.

ഭര്‍ത്താവുമായി പിരിഞ്ഞ് ജിവിക്കുന്ന യുവതിയെ യുവാവ് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ബന്ധത്തില്‍ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ മാതാവിന് കുഞ്ഞിനെ കാണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതോടെയാണ് ഇരുവരും തര്‍ക്കത്തിലായത്.

പിന്നാലെ മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയെയും ഭാര്യ മാതാവിനെയും മര്‍ദിച്ച് കുഞ്ഞുമായി ഓട്ടോയില്‍ കടന്നു കളയുകയായിരുന്നു. കുഞ്ഞുമായി തലയോലപ്പറമ്പിലെയും വൈക്കത്തെയും ബാറുകളില്‍ എത്തി യുവാവ് വീണ്ടും മദ്യപിച്ചു. ഇതിന് ശേഷമായിരുന്നു വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്.

നാട്ടുകാര്‍ ഇടപെട്ടതോടെ വീണ്ടും ഓട്ടോയില്‍ കയറി പോവുകയും ചെയ്തു. കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന് മനസിലാക്കിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ വീണ്ടും ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ എത്തിച്ചു. ഇവിടെയും കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഇരുവരെയും ഞീഴൂരിലെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. ഭാര്യവീട്ടില്‍ സംഘര്‍ഷമുണ്ടാക്കിയാണ് യുവാവ് വീട് വിട്ടിറങ്ങിയതെന്ന് വ്യക്തമായതോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button