FeaturedKeralaNews

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്താനായില്ല ; ഡാമില്‍ ചാടിയെന്ന് സംശയം, ആശങ്കയോടെ പ്രദേശവാസികള്‍

തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്താനായില്ല. നേരത്തെ വയനാട്ടില്‍ നിന്നും പിടികൂടി നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച പത്ത് വയസ് പ്രായമുള്ള പെണ്‍കടുവയെ പാര്‍ക്കിന്റെ പുറകിലെ പ്രവേശന കാവടത്തിന് സമീപത്ത് നിന്ന് അഞ്ചു സംഘമായി തിരിഞ്ഞ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. കടുവ രക്ഷപ്പെട്ടതറിഞ്ഞ് പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇരുട്ട് വീണതോടെ സഫാരി പാര്‍ക്കിലും പരിസരത്തും നടത്തി വന്ന തെരച്ചില്‍ അധികൃതര്‍ അവസാനിപ്പിച്ചു.

കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വച്ചു വീഴ്ത്താനാണ് അധികൃതരുടെ തീരുമാനം. കടുവയെ പാര്‍ക്കിന്റെ പിറകിലെ പ്രവേശന കവാടത്തിന് സമീപത്ത് വച്ചു കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് സംഘം സന്നാഹങ്ങളോടെ ഇവിടെയെത്തിയെങ്കിലും കടുവ അവിടെ നിന്നും മാറുകയായിരുന്നു. നെയ്യാര്‍ ഡാമിലെ ജലാശയത്തിലേക്ക് കടുവ ചാടിയോ എന്ന സംശയം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നുണ്ട്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് ദിവസം മുന്‍പാണ് വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളില്‍ ഭീതി പടര്‍ത്തിയ കടുവയെ വനംവകുപ്പ് കെണിവച്ച് വീഴ്ത്തിയത്. വയനാട്ടില്‍ വച്ച് പത്തോളം ആടുകളെ പിടിച്ചു കൊന്നു തിന്ന കടുവ അക്രമസ്വഭാവം കാണിച്ചിരുന്നു. ഇന്നലെ രാവിലെയാണ് കടുവ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ചത്.

അവശനിലയിലായ കടുവയെ വേണ്ട നിരീക്ഷണവും ചികിത്സയും നല്‍കിയ ശേഷം വയനാട്ടില്‍ കാട്ടില്‍ തിരിച്ചെത്തിക്കാനായിരുന്നു അധികൃതരുടെ പദ്ധതി. ഇതിനിടെയാണ് കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടത്. ട്രീറ്റ്മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചത്. ഈ കൂടിന്റെ മേല്‍ഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button