24.4 C
Kottayam
Sunday, September 29, 2024

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം സംസ്ഥാനം നേരിടുന്ന മാലിന്യപ്രശ്‌നമായി മാറിയെന്ന് തോമസ് ഐസക്ക്

Must read

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനം നേരിടുന്ന മാലിന്യപ്രശ്നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളെന്നും അദ്ദേഹത്തെ സംബന്ധിച്ച് നുണകള്‍ ആവര്‍ത്തിക്കുന്നത് കലയും അതിജീവനമാര്‍ഗവുമായിരിക്കാമെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

അദാനിയില്‍ നിന്നു കെഎസ്ഇബി വൈദ്യുതി നേരിട്ട് വാങ്ങുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കുകയായിരുന്നു തോമസ് ഐസക്ക്. ഒഴിഞ്ഞു മാറിയും ഉരുണ്ടു കളിച്ചും പറഞ്ഞതു വിഴുങ്ങിയും ശവാസനവും ശീര്‍ഷാസനവും സമാസമം പയറ്റിയും നുണയുടെ കളരി അടക്കി വാഴുകയാണ് പ്രതിപക്ഷ നേതാവ്. രണ്ടും കല്‍പ്പിച്ചുള്ള ഈ അഭ്യാസം തന്നെ എവിടെയെങ്കിലുമെത്തിക്കുമെന്ന് അദ്ദേഹം ആത്മാര്‍ഥമായും വിശ്വസിക്കുന്നുണ്ടാകാം. ഏതായാലും രണ്ടു ദിവസം കൂടി ഈ ഫാക്ടറി പ്രവര്‍ത്തനം കേരളം സഹിക്കേണ്ടി വരുമെന്നും ധനമന്ത്രി പരിഹസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങൾ. നുണകൾ ആവർത്തിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് കലയും അതിജീവന മാർഗവുമായിരിക്കാം. പക്ഷേ, അതിന് പൊതുമണ്ഡലം ഇങ്ങനെ മലീമസമാകണോ?
അദ്ദേഹം പറയുന്ന നുണയുടെ ഒരു സാംപിൾ ഇതാ. ഇന്നത്തെ പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞതിങ്ങനെ.

“കെഎസ്ഇബി ഫെബ്രുവരി 15 ന് ചേര്‍ന്ന ഫുള്‍ടൈം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സില്‍ അജൻഡ 47.2.2021 ആയി അദാനിയില്‍നിന്ന് നേരിട്ടു വൈദ്യുതി വാങ്ങുന്നതിനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്”.
ഈ മിനിട്സ് കെഎസ്ഇബിയുടെ സൈറ്റിൽ ആർക്കും ലഭ്യമാണ്. അതിൽ അജണ്ട 47.2.2021 എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കൂ.
“Resolved to authorize the Deputy Chief Engineer (Commercial and Planning) with full powers of CE to issue Letter of Award to the successful bidders, namely GMR Energy Trading Ltd. (GMRETL), Adani Enterprises Ltd. (AEL) and PTC India Ltd. (PTC) as per Table 1, Table 2 and Table 3 attached clearly mentioning that the same is subject to the approval of KSERC”.

ഈ അജണ്ട പ്രകാരം ലേലം കൊണ്ടവർക്ക് ലെറ്റർ ഓഫ് അവാർഡ് നൽകാൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തകയാണ് ഫുൾടൈം ഡയറക്ടർ ബോർഡ് ചെയ്തത്. ആരൊക്കെയാണ് ലേലം കൊണ്ടത്? ജിഎംആർ എനർജി ട്രേഡിംഗ് ലിമിറ്റഡ്, അദാനി എന്റർപ്രൈസസ്, പിടിസി ഇന്ത്യാ ലിമിറ്റഡ് എന്നിവർ.
ഇതിൽ നിന്ന് എന്തു മനസിലാക്കാം? ഏപ്രിൽ മെയ് മാസങ്ങളിലെ അടിയന്തരാവശ്യം നേരിടാൻ വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി തീരുമാനിച്ചു. നേരെ അദാനിയുടെ കടയിൽ ചെന്ന് നിന്ന് വൈദ്യുതി പൊതിഞ്ഞു വാങ്ങി പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുവരികയല്ല ചെയ്തത്. അതിന് DEEP എന്ന പോർട്ടൽ വഴി ലേലം വിളിച്ചു. വൈദ്യുതി വാങ്ങുന്നതിന് കേന്ദ്രസർക്കാർ ഉണ്ടാക്കിയ സംവിധാനമാണ് ഈ പോർട്ടൽ. അതുവഴിയേ ടെൻഡർ ക്ഷണിക്കാൻ പറ്റൂ.

ആ ടെൻഡറിൽ ഏറ്റവും കുറച്ച് ക്വോട്ടു ചെയ്തത് ജിഎംആർ എനർജി ട്രേഡിംഗ് ലിമിറ്റഡ്. രണ്ടാംസ്ഥാനത്ത് അദാനി എന്റർപ്രൈസസ്, മൂന്നാം സ്ഥാനത്ത് പിടിസി ഇന്ത്യാ ലിമിറ്റഡ്. അവർക്കു മൂന്നുപേർക്കും ലെറ്റർ ഓഫ് അവാർഡ് നൽകാൻ കെഎസ്ഇബി ഡയറക്ടർ ബോർഡ് തീരുമാനിച്ചു. രാജ്യത്തിന് നിലവിലുള്ള നിയമവും കീഴു്വഴക്കങ്ങളും മാനദണ്ഡങ്ങളുമൊക്കെ പാലിച്ചു തന്നെയാണ് ഇതൊക്കെ ചെയ്തത്.
ഇത് കെഎസ്ഇബി എല്ലാവർഷവും ചെയ്യുന്നതാണ്. എല്ലാവർഷവും വേനൽക്കാലത്ത് വൈദ്യുതിയുടെ കുറവ് ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ വൈദ്യുതി ഇങ്ങനെ തന്നെയാണ് വാങ്ങുന്നത്. കേന്ദ്രസർക്കാർ സജ്ജീകരിച്ച പോർട്ടലിൽ ടെൻഡർ വിളിക്കും. കുറഞ്ഞ തുക ക്വോട്ടു ചെയ്യുന്നവരിൽ നിന്ന് വൈദ്യുതി വാങ്ങും. അത്രയേ ഇപ്പോഴും നടന്നിട്ടുള്ളൂ. അതിൽ നിന്നൊരു വിവാദമുണ്ടാക്കാനുള്ള പാഴ്ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്.
ഇക്കൊല്ലം 100 മെഗാവാട്ട് വൈദ്യുതി വീതം പീക്ക് ടൈമിലും പകൽ സമയത്തേയ്ക്കും വാങ്ങാൻ ടെൻഡർ വിളിച്ചു. ടെൻഡറിൽ പങ്കെടുത്തവരിൽ ഏറ്റവും തുക ക്വോട്ടു ചെയ്തവർക്ക് ലെറ്റർ ഓഫ് അവാർഡ് നൽകി. ആ പട്ടികയിൽ നിന്ന് അദാനിയുടെ പേരു മാത്രം ചൂണ്ടിയെടുത്ത് നട്ടാൽകുരുക്കാത്ത നുണകൾ പ്രതിദിനം പടച്ചു വിടുകയാണ് പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പു പ്രമാണിച്ച് അദ്ദേഹത്തിന്റെ നുണ നിർമ്മാണ ഫാക്ടറി ഓവർടൈം പണിയെടുക്കുന്നുണ്ട്.

ഒരു ദിവസം പോയിട്ട്, ഒരു മണിക്കൂർ പോലും നിലനിൽക്കാത്ത നുണകളാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം വിളിച്ചു പറയുന്നത്. അദാനിയ്ക്ക് 1000 കോടി കിട്ടുമെന്നും 8850 കോടിയുടെ കച്ചവടം എന്നുമൊക്കെ ഇന്നലെ അദ്ദേഹം തട്ടിവിടുന്നുണ്ടായിരുന്നു. ഏതായാലും ഇന്നത്തെ പത്രസമ്മേളനത്തിൽ അതൊക്കെ വിഴുങ്ങിയിട്ടുണ്ട്.
അദാനിയും കെഎസ്ഇബിയും തമ്മിൽ എന്തോ കരാറുണ്ടാക്കിയെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. അങ്ങനെയൊരു കരാറേയില്ല എന്ന് വൈദ്യുതി മന്ത്രി മിനിട്ടുകൾക്കകം തിരിച്ചടിച്ചു. ഇന്നദ്ദേഹം ഉരുണ്ടുകളിക്കുന്നതു നോക്കൂ. “കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നു മന്ത്രി എം.എം. മണി പറഞ്ഞത് കാര്യമാക്കുന്നില്ല പോലും. കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നല്ലല്ലോ പ്രതിപക്ഷ നേതാവേ മണിയാശാൻ പറഞ്ഞത്. കരാറേയില്ലെന്നല്ലേ. കേന്ദ്ര പൊതുമേഖലാ സ്ഥാപനവും കെഎസ്ഇബിയും തമ്മിലാണ് കരാർ. ഇന്നലെ ഉത്തരവാദിത്തമുള്ളവരെല്ലാം ഔദ്യോഗികമായി അക്കാര്യം വെളിപ്പെടുത്തിയിരുന്നു.

ഒഴിഞ്ഞു മാറിയും ഉരുണ്ടു കളിച്ചും പറഞ്ഞതു വിഴുങ്ങിയും ശവാസനവും ശീർഷാസനവും സമാസമം പയറ്റിയും നുണയുടെ കളരി അടക്കി വാഴുകയാണ് പ്രതിപക്ഷ നേതാവ്. രണ്ടും കൽപ്പിച്ചുള്ള ഈ അഭ്യാസം തന്നെ എവിടെയെങ്കിലുമെത്തിക്കുമെന്ന് അദ്ദേഹം ആത്മാർത്ഥമായും വിശ്വസിക്കുന്നുണ്ടാകാം. ഏതായാലും രണ്ടു ദിവസം കൂടി ഈ ഫാക്ടറി പ്രവർത്തനം കേരളം സഹിക്കേണ്ടി വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week