InternationalNews

ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത ഫിന്‍ലന്റുകാര്‍; ആദ്യ സ്ഥാനത്ത് നോര്‍ഡിക് രാജ്യങ്ങള്‍; ഏറ്റവും ദുഖിതര്‍ അഫ്ഗാനികള്‍; ഇന്ത്യക്കാര്‍ പാക്കിസ്ഥാനികള്‍ ഉഗാണ്ടക്കാര്‍ എന്നിവവരേക്കാള്‍ സന്തോഷമില്ലാത്തവര്‍

ലണ്ടന്‍: ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിന്‍ലന്‍ഡ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി എട്ടാം തവണയാണ് ഫിന്‍ലന്‍ഡിന് ഈ ബഹുമതി ലഭിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സ്‌പോണ്‍സര്‍ഷിപ്പോടെ തയ്യാറാക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

147 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 118 ആംസ്ഥാനത്താണ്. മുന്‍വര്‍ഷങ്ങളില്‍ ആദ്യസ്ഥാനങ്ങളിലെത്തിയ നോര്‍ഡിക് രാജ്യങ്ങള്‍ ഇത്തവണയും മുന്‍പന്തിയില്‍ തന്നെയാണ്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ പാകിസ്താന്‍ 109 സ്ഥാനത്തും നേപ്പാള്‍ 92ം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ളത്. പത്തുവര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയും ജര്‍മ്മനിയും പട്ടികയില്‍ ആദ്യ 20 സ്ഥാനങ്ങളില്‍ നിന്ന് പുറത്തായി.

അമേരിക്ക ഇത്തവണ 24ം സ്ഥാനത്തും ജര്‍മ്മനി ഇരുപത്തിരണ്ടാം സ്ഥാനത്തുമാണ്. കുവൈത്തും ആദ്യ ഇരുപതിന് പുറത്താണ്. കുവൈറ്റ്ഇപ്പോള്‍ മുപ്പതാം സ്ഥാനത്താണ്. ലോകത്തിലെ വലിയ രാജ്യങ്ങളൊന്നും ഈ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നെതര്‍ലാന്‍ഡ്‌സും ഓസ്‌ട്രേലിയയും മാത്രമാണ് ഒന്നരക്കോടിയില്‍ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍. ആദ്യത്തെ 20 സ്ഥാനങ്ങളില്‍ കാനഡയും യു.കെയും മാത്രമാണ് മൂന്ന് കോടിയില്‍ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍.

ജീവിത സംതൃപ്തി, ആളോഹരി ആഭ്യന്തര ഉത്പാദനം, സാമൂഹിക പിന്തുണ, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതി എന്നിവ അടിസ്ഥാനമാക്കിയാണ് ഹാപ്പിനസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഓരോ രാജ്യത്തേയും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ജീവിതനിലവാരം അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്. മറ്റുള്ള മനുഷ്യരുമായി ഭക്ഷണം പങ്കിട്ട് കഴിക്കാനുള്ള താല്‍പ്പര്യവും ഇക്കാര്യത്തില്‍ മാനദണ്ഡമായി പരിഗണിച്ചിരുന്നു.

വീട്ടുകാര്‍ എല്ലാം ഒന്നിച്ചു കഴിയുന്നതും ഇതിലെ ഒരു പ്രധാന ഘടകമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതിലും ആളുകള്‍ കുടുംബത്തില്‍ നിന്ന് വിട്ടുമാറി ഒറ്റയ്ക്ക് ജീവിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. നേരത്തേ ആരോഗ്യവും സമ്പത്തും ആയിരുന്നു പാപ്പിനസ് ഇന്‍ഡക്സിന്റെ പ്രധാന മാനദണ്ഡങ്ങളായി കണക്കാക്കിയിരുന്നത്. ജനങ്ങള്‍ പ്രാധാന്യം കൊടുക്കേണ്ടത് സമ്പത്തിനും വളര്‍ച്ചക്കും അല്ല പരസ്പര വിശ്വാസത്തിനും ബന്ധങ്ങള്‍ക്കും ആണെന്നാണ് ഈ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കുറവുകള്‍ക്ക് പ്രാധാന്യം നല്‍കാതെ അവരവര്‍ക്കുള്ളതുവെച്ച് സന്തോഷത്തോടെ ജീവിക്കുന്നവരാണ് ഫിന്‍ലന്‍ഡ് ജനതയെന്നും പട്ടികയില്‍ ഒന്നാം സ്ഥാനം നേടാന്‍ ഫിന്‍ലന്‍ഡിനെ സഹായിച്ചത് ഈ ഘടകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതിയുമായി ഇണങ്ങിയുള്ള ജീവിതത്തിനാണ്് ജനങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. പരസ്പരമുള്ള വിശ്വാസത്തിനും മനുഷ്യബന്ധത്തിനും ഫിന്നിഷുകാര്‍ വില കല്‍പ്പിക്കുന്നു. അതേസമയം, പട്ടികയില്‍ ലോകശക്തിയായ അമേരിക്ക പിന്നിലായി.

24-ാം സ്ഥാനമാണ് ഇക്കുറി അമേരിക്കയ്ക്ക് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ലഭിച്ചത്. ഇതാദ്യമായാണ് അമേരിക്ക പട്ടികയില്‍ ഇത്രയും പിന്നിലാകുന്നത്. പൗരന്മാര്‍ തമ്മിലുള്ള സാമ്പത്തിക അന്തരമാണ് അമേരിക്കയെ പിന്നിലാക്കിയ ഘടകമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്റര്‍നാഷണല്‍ ഡേ ഓഫ് ഹാപ്പിനസിനോടനുബന്ധിച്ചാണ് ഐക്യരാഷ്ട്രസഭ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker