![](https://breakingkerala.com/wp-content/uploads/2021/09/240726274-190594926472694-3329966135599939537-n-jpg_710x400xt.webp)
കൊല്ലം: ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ഷഹാറാണ് പൊലീസ് പിടിയിലായത്. കൊല്ലം തട്ടാമല അഞ്ചുകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയാണ് മണിക്കുറുകൾക്കകം ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രി പത്തരയോടെ നാല് കാണിക്ക വഞ്ചികൾ കുത്തിതുറന്നത്. ക്ഷേത്രവളപ്പിൽ തന്നെ താമസിക്കുന്ന പൂജാരിയാണ് അസമയത്ത് ഒരാൾ വഞ്ചിക്ക് സമീപം നിൽക്കുന്നതായി കാണ്ടത്. തുടർന്ന് ശാന്തി നാട്ടുകാരേയും ക്ഷേത്രം ഭാരവാഹികളെയും വിളിച്ചുവരുത്തി. ആളുകൾ എത്തുന്നത് മനസ്സിലാക്കിയ മോഷ്ടാവ് പുറത്തേക്ക് ഓടി രക്ഷപെട്ടു.
ഉടനടി സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ശേഷം പ്രദേശമാകെ വളഞ്ഞ് അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ നാവായിക്കുളം സ്വദേശി ഷഹാർനിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
കാവൽപ്പുരയിലുള്ള ഒരു ആക്രി കടയിൽ പകൽ സമയം ജോലിക്കാരനായി നിൽക്കുന്ന പ്രതി രാത്രിയിലാണ് മോഷണത്തിനായി ഇറങ്ങുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ക്ഷേത്ര മോഷണങ്ങളിൽ ഇയാൾക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു.