FeaturedHome-bannerKeralaNews

സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട്;അപകടമേഖലയിൽ 5 ജില്ലകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട് തുടരും ചൂടിന്റെ തീവ്രത വിലയിരുത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആദ്യമായി പ്രസിദ്ധീകരിച്ച താപസൂചികാ (ഹീറ്റ് ഇൻഡക്സ്) ഭൂപടത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകൾ അപകട മേഖലയിൽ. വെയിലത്ത് ഏറെനേരം ജോലി ചെയ്താൽ സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ള ജില്ലകളാണിത്. അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും (ഹ്യുമിഡിറ്റി) ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുള്ളത്. യഥാർഥ അന്തരീക്ഷ താപനിലയെക്കാൾ കൂടുതലാണിത്.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങൾ സൂര്യാതപം ഉറപ്പുള്ള അതീവ ജാഗ്രതാ വിഭാഗത്തിലാണ്. സൂചികപ്രകാരം, ഏറെനേരം വെയിൽ കൊണ്ടാൽ തളർന്നുപോകുന്ന 40–45 വിഭാഗത്തിലാണ് കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും. ഇടുക്കി, വയനാട് ജില്ലകളിലെ മിക്ക മേഖലകളും 30–40 വിഭാഗത്തിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് (29നു താഴെ) ആശ്വാസകരമായ സ്ഥിതിയുള്ളത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടമാറ്റിക് കാലാവസ്ഥാമാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ഈർപ്പം എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് താപസൂചികാ ഭൂപടം. അതേസമയം, ഓട്ടമാറ്റിക് കാലാവസ്ഥാമാപിനികളിലെ കണക്കുകൾ പൂർണമായി ശാസ്ത്രീയമെന്നു പറയാനാകില്ലെന്നു വിദഗ്ധർ സൂചിപ്പിച്ചു.

കേരളത്തിലെ കാലാവസ്ഥയിൽ താപനില 36.5 ഡിഗ്രി സെൽഷ്യസ്, അന്തരീക്ഷ ഈർപ്പം 40% എന്നിങ്ങനെയാണങ്കിൽ തന്നെ താപസൂചിക 40 കടക്കും. താപനില 37 ഡിഗ്രി, അന്തരീക്ഷ ഈർപ്പം 50% എന്നിങ്ങനെയായാൽ ഇതു 46 ആകും. താപനിലയിലെ നേരിയ വർധന കൊണ്ടുപോലും സ്ഥിതി രൂക്ഷമാകുമെന്ന് അർഥം.

ഇന്നലെ കണ്ണൂർ (37.6 ഡിഗ്രി), കോട്ടയം (37.5 ഡിഗ്രി) ജില്ലകളിലായിരുന്നു ഏറ്റവും കൂടിയ പകൽ താപനില. വിവിധ ജില്ലകളിൽ ഇന്നുമുതൽ നേരിയ മഴ എന്ന പ്രവചനം കാലാവസ്ഥാ വകുപ്പ് തിരുത്തി. നാളെമുതൽ എന്നാണ് പുതിയ വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker