ആസൂത്രകന്‍ കെ.ടി.ജലീല്‍,അടുത്ത വെളിപ്പെടുത്തല്‍ ജലീലിനെതിരെ,രഹസ്യമൊഴി ഉടന്‍ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ്

പാലക്കാട് : മുന്‍ മന്ത്രി കെ.ടി. ജലീലിനെ വെല്ലുവിളിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, ജലീലിനെതിരെ നല്‍കിയ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി രണ്ടുദിവസത്തിനകം പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് ജലീലിന്റെ നേതൃത്വത്തിലാണെന്ന് സ്വപ്ന ആരോപിച്ചു.

കെ.ടി. ജലീലിനെക്കുറിച്ച് 164 സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞത് എത്രയും പെട്ടെന്ന് തന്നെ വെളിപ്പെടുത്തും. അദ്ദേഹം എന്തൊക്കെ ക്രൈം ആണോ ചെയ്തത് അതെല്ലാം ഉടന്‍ തന്നെ പുറത്തുവിടും. എനിക്കെതിരെ ഒരു കാരണവുമില്ലാതെ നടപടിയെടുക്കുകയും ഒത്തു തീര്‍പ്പിന് വേണ്ടി ആളുകളെ എന്റടുത്തേക്ക് അയക്കുകയും ചെയ്തത് അവരാണ്. നമുക്ക് നോക്കാം, എന്തൊക്കെ കേസ് അവര്‍ തനിക്കെതിരെ കൊടുക്കുമെന്ന്. തനിക്ക് സുരക്ഷ വേണ്ടെന്നും തന്നെ നിരിക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ പൊലീസിനെ പിന്‍വലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.

ഷാജ് കിരണിനെ പൊലീസ് ഇതു വരെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും സ്വപ്ന ചോദിച്ചു. സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജും ഒപ്പമുണ്ടായിരുന്നു. സ്വപ്നയ്‌ക്കെതിരായ കലാപാഹ്വാനത്തിനുള്ള കേസ് നല നില്‍ക്കില്ലെന്ന് കൃഷ്ണരാജ് പറഞ്ഞു.അതേസമയം ഇബ്രാഹിമും ഷാജ് കിരണും പുറത്തുവിടുമെന്ന് പറഞ്ഞ വീഡിയോയെ ക്കുറിച്ച് പ്രതികരിക്കാന്‍ സ്വപ്ന തയ്യാറായില്ല.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ ടെന്‍ഷന്‍ ഇല്ലെന്ന് കെ ടി ജലീല്‍. സൂര്യന്‍ കിഴക്ക് ഉദിക്കുന്നിടത്തോളം എനിക്കെന്തിനാണ് ടെന്‍ഷനെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. കെ ടി ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടന്‍ പുറത്ത് പറയുമെന്ന സ്വപ്ന സുരേഷിന് മറുപടിയായിരുന്നു കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ട് ദിവസം ജലീല്‍ വിയര്‍ക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജും പറഞ്ഞിരുന്നു.

അഡ്വ. കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകന്‍ ജലീലിനില്ലെന്നാണ് കെ ടി ജലീല്‍ തിരിച്ചടിച്ചത്. എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യന്‍ കിഴക്കുദിക്കുന്നെടത്തോളം എനിക്കെന്ത് ടെന്‍ഷനെന്ന് കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ”ഖുര്‍ആനില്‍ സ്വര്‍ണ്ണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുര്‍ആന്റെ തൂക്കം പറഞ്ഞ് കുറേ കഥകള്‍ വേറെ മെനഞ്ഞു. ഖുര്‍ആന്‍ കയറ്റിയ വണ്ടിയുടെ ജി.പി.എസ് കേടുവന്നു എന്നും പറഞ്ഞ് കുറേ നടന്നു. പിന്നെ കേട്ടത് വണ്ടി ബാഗ്ലൂരിലേക്ക് പോയ വാര്‍ത്തയാണ്. ഈത്തപ്പഴത്തിന്റെ കുരുവാക്കി സ്വര്‍ണ്ണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീര്‍പ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തല്‍.” എന്നാണ് കെ ടി ജലീലിന്റെ ചോദ്യം.

കെ ടി ജലീലിന്റെ ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മിസ്റ്റര്‍ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല. ഖുര്‍ആനില്‍ സ്വര്‍ണ്ണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുര്‍ആന്റെ തൂക്കം പറഞ്ഞ് കുറേ കഥകള്‍ വേറെ മെനഞ്ഞു. ഖുര്‍ആന്‍ കയറ്റിയ വണ്ടിയുടെ ജി.പി.എസ് കേടുവന്നു എന്നും പറഞ്ഞ് കുറേ നടന്നു. പിന്നെ കേട്ടത് വണ്ടി ബാഗ്ലൂരിലേക്ക് പോയ വാര്‍ത്തയാണ്. ഈത്തപ്പഴത്തിന്റെ കുരുവാക്കി സ്വര്‍ണ്ണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീര്‍പ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തല്‍.

അഡ്വ. കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകന്‍ ജലീലിനില്ല. എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യന്‍ കിഴക്കുദിക്കുന്നെടത്തോളം എനിക്കെന്ത് ടെന്‍ഷന്‍ കൃഷ്ണരാജ്. മിസ്റ്റര്‍ കൃഷ്ണരാജ്, ഇലക്ട്രോണിക് യുഗമാണിത്. തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ല.

ഒരു അണുമണിത്തൂക്കം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നേ അതെല്ലാം നാട്ടില്‍ പാട്ടാകുമായിരുന്നു. പലരെയും നിങ്ങള്‍ മിണ്ടാട്ടമില്ലാത്തവരാക്കിയത് ഇത്തരം ഓലപ്പാമ്പുകള്‍ കാട്ടിയാണ്. മിസ്റ്റര്‍ കൃഷ്ണരാജ്. എനിക്ക് സംരക്ഷിക്കാന്‍ കോടികളുടെ ആസ്തി ഇല്ല. എന്റെ കയ്യില്‍ നികുതി കൊടുക്കാത്ത ഒരു രൂപയുടെ സമ്പാദ്യവുമില്ല. കണക്കില്‍ പെടാത്ത ഒരു നയാപൈസ ഞാനെവിടെയും നിക്ഷേപിച്ചിട്ടുമില്ല. പിന്നെ ഞാന്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം? മിസ്റ്റര്‍ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു. പലരെയും പോലെ. ആ തമാശ കേള്‍ക്കാന്‍. ബാക്കി തമാശക്ക് ശേഷം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News